'സുന്ദര' ബാറ്റിങുമായി പുറത്താകാതെ വാഷിങ്ടന്‍; ഇന്ത്യ 365ന് ഓള്‍ഔട്ട്; 160 റണ്‍സ് ലീഡ്

'സുന്ദര' ബാറ്റിങുമായി പുറത്താകാതെ വാഷിങ്ടന്‍; ഇന്ത്യ 365ന് ഓള്‍ഔട്ട്; 160 റണ്‍സ് ലീഡ്
വാഷിങ്ടൻ സുന്ദറും അക്സർ പട്ടേലും ബാറ്റിങിനിടെ/ ട്വിറ്റർ
വാഷിങ്ടൻ സുന്ദറും അക്സർ പട്ടേലും ബാറ്റിങിനിടെ/ ട്വിറ്റർ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 365 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യക്ക് 160 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 

96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് വാഷിങ്ടന്‍ സ്വന്തമാക്കിയത്. താരത്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് പിന്തുണയ്ക്കാന്‍ ആളില്ലാതെ നഷ്ടമായത്. ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നല്‍കിയത് ഋഷഭ് പന്തിന്റെ നിര്‍ണായക സെഞ്ച്വറിയും ഒപ്പം വാഷിങ്ടനിന്റെ ചെറുത്തു നില്‍പ്പുമാണ്. വാഷിങ്ടന്‍ സുന്ദറിനൊപ്പം അക്‌സര്‍ പട്ടേലും മൂന്നാം ദിനത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 43 റണ്‍സെടുത്താണ് പുറത്തായത്. അക്‌സറിനും അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. 

നേരത്തെ 146 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്ത്- വാഷിങ്ടന്‍ സുന്ദര്‍ സഖ്യമാണ് കരകയറ്റിയത്. പന്ത് 101 റണ്‍സുമായാണ് പുറത്തായത്. പിന്നീട് വാഷിങ്ടന്‍ സുന്ദര്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഇഷാന്ത് ശര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. 

രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. രോഹിതിനെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 49 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് തുടക്കത്തില്‍ തന്നെ ബലി കഴിക്കേണ്ടി വന്നത്. ചേതേശ്വര്‍ പൂജാര (17), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (പൂജ്യം), അജിന്‍ക്യ രഹാനെ (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. പൂജാരയെ ജാക്ക് ലീഷും കോഹ്‌ലിയെ ബെന്‍ സ്‌റ്റോക്‌സും രഹാനെയെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. രോഹിത് രഹാനെ സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശവേയാണ് ആന്‍ഡേഴ്‌സന്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. ആദ്യ ദിവസം ശുഭ്മാന്‍ ഗില്ലിനെ മടക്കിയതും ആന്‍ഡേഴ്‌സനാണ്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. 

പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ  ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം ഇംഗ്ലണ്ടിനായി നാലാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് സ്‌റ്റോക്ക്‌സും ഒലി പോപ്പും ചേര്‍ന്ന് സ്‌കോര്‍ 121 വരെയെത്തിച്ചു. അര്‍ധ സെഞ്ച്വറി നേടിയ സ്‌റ്റോക്ക്‌സിനെ (55) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

തുടര്‍ന്ന് ഒലി പോപ്പിനൊപ്പം ഡാനിയല്‍ ലോറന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 166 വരെയെത്തി. ഈ സമയം 29 റണ്‍സെടുത്ത പോപ്പിനെ അശ്വിന്‍ മടക്കി. പിന്നാലെ എത്തിയ ബെന്‍ ഫോക്‌സ് (1) വന്നപാടേ മടങ്ങി. 46 റണ്‍സെടുത്ത ലോറന്‍സിനെ അക്‌സര്‍ പട്ടേല്‍ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ 10 റണ്‍സോടെ പുറത്താകാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com