സമർഥിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; കേരളത്തിന് മുന്നിൽ കൂറ്റൻ ലക്ഷ്യം വച്ച് കർണാടക

സമർഥിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; കേരളത്തിന് മുന്നിൽ കൂറ്റൻ ലക്ഷ്യം വച്ച് കർണാടക
ദേവ്ദത്ത് പടിക്കൽ/ ട്വിറ്റർ
ദേവ്ദത്ത് പടിക്കൽ/ ട്വിറ്റർ

ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ക്വാർട്ടർ ഫൈനലിൽ കർണാടകയ്‌ക്കെതിരായ കേരളത്തിന് 339 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 338 റൺസ്. മറുപടി ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായി. ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസെന്ന നിലയിലാണ് കേരളം. 

ക്യാപ്റ്റൻ ആർ സമർഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് കർണാടക കൂറ്റൻ സ്‌കോറിലെത്തിയത്. 43-ാം ഓവറിലാണ് കർണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിങ് വിക്കറ്റിൽ 249 റൺസ് ചേർത്തിരുന്നു ഇരുവരും. കർണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എൻ പി ബേസിലാണ്. ദേവ്ദത്ത് നേടുന്ന തുടർച്ചയായ നാലാം സെഞ്ച്വറിയാണിത്.

ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ബേസിലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. 48ാം ഓവറിൽ ഇരട്ട സെഞ്ച്വറിക്ക് എട്ട് റൺസ് മാത്രം പിന്നിൽ നിൽക്കെ സമർഥും മടങ്ങി. മൂന്ന് സിക്‌സും 22 ഫോറും അടങ്ങുന്നതായിരുന്നു കർണാടക ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 

പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തിൽ മടങ്ങിയെങ്കിലും കർണാടക മികച്ച സ്‌കോർ പടുത്തുയർത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തിൽ 34), കെ വി സിദ്ധാർത്ഥ് (4) പുറത്താവാതെ നിന്നു. 10 ഓവർ എറിഞ്ഞ വെറ്ററൻ എസ് ശ്രീശാന്ത് 73 റൺസ് വിട്ടുകൊടുത്തു. ബേസിൽ തമ്പി ഏഴ് ഓവറിൽ 67 റൺസ് വഴങ്ങി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കർണാടകയ്ക്കായിരുന്നു ജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com