ലണ്ടൻ: വല്ലാത്തൊരു ഗതികേടിലാണ് ലിവർപൂൾ പെട്ടിരിക്കുന്നത്. സ്വന്തം തട്ടകത്തിൽ തങ്ങളുടെ ഇഷ്ട ടീം ഇങ്ങനെ തകരുന്നത് കണ്ട് നിരാശരാവുകയാണ് ലിവർപൂൾ ആരാധകർ പോലും. സ്വന്തം തട്ടകമായ ആൻഫീൽഡിൽ തുടർച്ചയായി ആറാം പോരാട്ടത്തിലും ലിവർപൂൾ തോൽവി വഴങ്ങി. അതും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ഫുൾഹാമിനോട്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് യുർഗൻ ക്ലോപ്പിന്റെ സംഘം പരാജയം സമ്മതിച്ചത്.
നിരവധി മാറ്റങ്ങൾ വരുത്തിയാണ് ക്ലോപ്പ് ടീമിനെ കളിക്കാൻ ഇറക്കിയത്. എന്നിട്ടും അവർ പരാജയപ്പെട്ടു. ലിവർപൂൾ താളം കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ മറുവശത്ത് കൗണ്ടർ അറ്റാക്കുകളുമായി ഫുൾഹാം ആൻഫീൽഡിൽ കത്തിപ്പടരുകയായിരുന്നു. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് ഫുൾഹാം ലിവർപൂളിനെ ഞെട്ടിച്ച് പന്ത് വലയിലാക്കിയത്. മരിയോ ലെമിനയാണ് ഗോൾ നേടിയത്.
മുഹമ്മദ് സല പന്ത് ക്ലിയർ ചെയ്യുന്നതിന് പരാജയപ്പെട്ടപ്പോൾ ആ പന്ത് തട്ടിയെടുത്ത് ലെമിന മികച്ച സ്ട്രൈക്കിലൂടെ ഗോൾ നേടുകയായിരുന്നു. 2003ന് ശേഷം ഫുൾഹാം ആൻഫീൽഡിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളിന് മറുപടി പറയാനുള്ള അവസരങ്ങൾ രണ്ടാം പകുതിയിൽ ലിവർപൂളിന് സൃഷ്ടിക്കാൻ സാധിച്ചതുമില്ല. 43 പോയിന്റുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ