'പറയു, മൊഹാലിക്ക് എന്താണ് കുഴപ്പം?'- ഐപിഎല്‍ വേദി അനുവദിക്കാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി

'പറയു, മൊഹാലിക്ക് എന്താണ് കുഴപ്പം?'- ഐപിഎല്‍ വേദി അനുവദിക്കാത്തത് ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി
അമരിന്ദർ സിങ്, സൗരവ് ​ഗാം​ഗുലി/ ഫയൽ
അമരിന്ദർ സിങ്, സൗരവ് ​ഗാം​ഗുലി/ ഫയൽ

മൊഹാലി: ഐപിഎല്‍ 14ാം അധ്യായം തുടങ്ങാനിരിക്കെ  മത്സരത്തിനായുള്ള വേദികള്‍ തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2021ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി ആറ് വേദികളാണ് ബിസിസിഐ തീരുമാനിച്ചത്. ഇതില്‍ മൊഹാലിയെ ഉള്‍പ്പെടുത്താഞ്ഞതാണ് വിവാദത്തിന് കാരണമായത്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമടക്കമുള്ള ആറ് വേദികളിലാണ് മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 

മൊഹാലിക്കൊപ്പം ഹൈദരാബാദ്, ജയ്പുര്‍ സ്റ്റേഡിയങ്ങളേയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒഴിവാക്കുന്നത് എന്ത് കാരണത്താലാണ് എന്ന് ബിസിസിഐ വ്യക്തമാക്കാതിരുന്നതും വിവാദത്തിന്റെ ആക്കം കൂട്ടി.

ഇപ്പോഴിതാ മൊഹാലിയില്‍ ഐപിഎല്‍ മത്സരം അനുവദിക്കാത്തത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. കോവിഡ് വ്യാപനമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണെന്ന് മുംബൈയ്ക്ക് വേദി അനുവദിച്ചത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറയുന്നു. 

'വേദി അനുവദിക്കാത്തത് സംബന്ധിച്ച് ഞാന്‍ ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്. മൊഹലിക്ക് എന്താണ് കുഴപ്പം. ഇനി കോവിഡാണ് കാരണമായി പറയുന്നതെങ്കില്‍ അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ദിവസവും 9,000 മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ വേദി അനുവദിക്കാമെങ്കില്‍ പിന്നെയെന്തുകൊണ്ട് മൊഹാലിയില്‍ സാധ്യമല്ല'- അമരിന്ദര്‍ ചോദിക്കുന്നു. മൊഹാലി വേദിയാക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മൊഹാലിയില്‍ വേദി അനുവദിക്കാത്തത് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരം നടക്കുന്ന വേദിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയാലോ എന്ന ഭയമാണ് ബിസിസിഐയ്‌ക്കെന്നും ആരോപണമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com