21 ബൗണ്ടറി, 7 സിക്‌സ്, 123 പന്തില്‍ പുറത്താകാതെ 185 ; പൃഥ്വി 'ഷോ'യില്‍ തകര്‍ന്ന് സൗരാഷ്ട്ര; മുംബൈ സെമിയില്‍

സൗരാഷ്ട്ര മുന്നോട്ടുവെച്ച 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, 41.5 ഓവറില്‍ ലക്ഷ്യം കണ്ടു
പൃഥ്വി ഷാ/ ഫയല്‍ ചിത്രം
പൃഥ്വി ഷാ/ ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ വെടിക്കെട്ടു ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ സൗരാഷ്ട്രയെ തകര്‍ത്ത് മുംബൈ വിജയ് ഹസാരെ ട്രോഫിയുടെ സെമിഫൈനലില്‍ കടന്നു. പുറത്താകാതെ 185 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ പൃഥ്വി ഷാ മുംബൈയെ സെമിയിലെത്തിച്ചത്. സൗരാഷ്ട്ര മുന്നോട്ടുവെച്ച 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ, 41.5 ഓവറില്‍ ലക്ഷ്യം കണ്ടു. 

123 പന്തില്‍ 21 ഫോറും 7 സിക്‌സറുകളും സഹിതമാണ് പൃഥ്വി 185 റണ്‍സെടുത്തത്.  ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും (104 പന്തില്‍ 75) ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 238 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ മൂന്നാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ഡല്‍ഹിക്കെതിരെ പുറത്താകാതെ 105 റണ്‍സും പുതുച്ചേരിക്കെതിരെ ഇരട്ടസെഞ്ചുറിയും (227*) ഷാ നേടിയിരുന്നു. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്ര, സമര്‍ത് വ്യാസിന്റെ അര്‍ധസെഞ്ചുറിയുടെ (90*) പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. മുംബൈയ്ക്കായി ഷംസ് മുലനി രണ്ടു വിക്കറ്റും ശിവം ദുബെ, തനുഷ് കോട്ടിയാന്‍, പ്രശാന്ത് സോളങ്കി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍, ഡല്‍ഹിയെ തോല്‍പ്പിച്ച് ഉത്തര്‍പ്രദേശും സെമിയിലെത്തി. ആദ്യം ബാറ്റു ചെയ്ത യുപി, ഉപേന്ദ്ര യാദവിന്റെ സെഞ്ചുറിക്കരുത്തില്‍ (112) 7 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍, 48.1 ഓവറില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com