ക്യാപ്റ്റൻ മാറിയിട്ടും 'തലവര' മാറാതെ സൺറൈസേഴ്സ് ഹൈദരാബാദ്; രാജസ്ഥാന് തകർപ്പൻ ജയം

ക്യാപ്റ്റൻ മാറിയിട്ടും 'തലവര' മാറാതെ സൺറൈസേഴ്സ് ഹൈദരാബാദ്; രാജസ്ഥാന് തകർപ്പൻ ജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ക്യാപ്റ്റൻ മാറിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിന്റെ തലവര മാത്രം മാറിയില്ല. വാർണറിന് പകരം കെയ്ൻ വില്ല്യംസൻ നായക സ്ഥാനമേറ്റെടുത്ത ഐപിഎൽ പോരാട്ടത്തിൽ ഹൈ​ദരാബാദിന് കനത്ത തോൽവി തന്നെ. രാജസ്ഥാൻ റോയൽസ് അവരെ 55 റൺസിന് കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. ഹൈദരാബാദിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസിൽ അവസാനിച്ചു.  കന്നി ഐപിഎൽ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് കളിയിലെ ‌കേമൻ.

സീസണിലെ മൂന്നാം വിജയം കുറിച്ച സഞ്ജുവും സംഘവും ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ലാത്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏഴ് കളികളിൽനിന്ന് ആറ് തോൽവിയുമായി അവസാന സ്ഥാനത്തു തുടരുന്നു. കഴിഞ്ഞ മത്സരം വരെ ടീമിനെ നയിച്ച ഡേവിഡ് വാർണറെ പുറത്തിരുത്തിയാണ് സൺറൈസേഴ്സ് കളത്തിലിറങ്ങിയത്.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് ഓപ്പണർമാരായ മനീഷ് പാണ്ഡെയും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 37 പന്ത് നീണ്ട ഇവരുടെ കൂട്ടുകെട്ട് 57 റൺസാണ് ഹൈദരാബാദ് സ്കോർ ബോർഡിലെത്തിച്ചത്. എന്നാൽ, 20 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 31 റൺസെടുത്ത പാണ്ഡെ പുറത്തായശേഷം മികച്ച കൂട്ടുകെട്ടുകൾ തീർക്കാനാകാതെ പോയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ബെയർസ്റ്റോ 21 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തു.

കെയ്ൻ വില്യംസൻ (21 പന്തിൽ 20), വിജയ് ശങ്കർ (എട്ട് പന്തിൽ എട്ട്), കേദാർ ജാദവ് (19 പന്തിൽ 19), മുഹമ്മദ് നബി (അഞ്ച് പന്തിൽ 17), അബ്ദുൽ സമദ് (എട്ട് പന്തിൽ 10), റാഷിദ് ഖാൻ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഭുവനേശ്വർ കുമാർ ഒൻപത് പന്തിൽ 13 റൺസോടെയും സന്ദീപ് ശർമ ഏഴ് പന്തിൽ എട്ട് റൺസോടെയും പുറത്താകാതെ നിന്നു.

രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ, നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസിന്റെയും പ്രകടനം ശ്രദ്ധേയമായി. കാർത്തിക് ത്യാഗി നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രാഹുൽ തെവാത്തിയ നാല് ഓവറിൽ 45 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസെടുത്തത്. ഓപ്പണറായെത്തിയ ബട്‍ലർ 64 പന്തിൽ 11 ഫോറും എട്ട് സിക്സും സഹിതം 124 റൺസെടുത്തു. ഐപിഎലിൽ ആദ്യം ബാറ്റു ചെയ്യുമ്പോൾ രാജസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 56 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതമാണ് ബട്‍ലർ സെഞ്ച്വറി പൂർത്തിയാക്കിയത്. ഐപിഎലിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്‍ലർ. കെവിൻ പീറ്റേഴ്സൻ, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ എന്നിവരാണ് മുൻഗാമികൾ. ഇതിൽ സ്റ്റോക്സ് രണ്ട് തവണ ശതകം നേടിയിട്ടുണ്ട്.

സ്കോർ ബോർഡിൽ 17 റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമാക്കിയ രാജസ്ഥാന്, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസണുമൊത്ത് ബട്‍ലർ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 82 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും രാജസ്ഥാൻ റോയൽസ് സ്കോർ ബോർഡിലെത്തിച്ചത് 150 റൺസ്. സഞ്ജു 33 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 48 റൺസെടുത്തു. ഐപിഎലിൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇത്. കഴിഞ്ഞ വർഷം അബുദാബിയിൽ ബെൻ സ്റ്റോക്സിനൊപ്പം മൂന്നാം വിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു കൂട്ടിച്ചേർത്ത 152 റൺസാണ് ഉയർന്ന കൂട്ടുകെട്ട്. 

ജയ്സ്വാൾ 13 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്തു. റിയാൻ പരാഗ് എട്ടു പന്തിൽ ഒരു സിക്സർ സഹിതം 15 റൺസോടെയും ഡേവിഡ് മില്ലർ അവസാന പന്തിലെ സിക്സർ സഹിതം മൂന്നു പന്തിൽ ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 13 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്ത ഓപ്പണർ യശ്വസ്വി ജയ്സ്വാൾ മൂന്നാം ഓവറിൽത്തന്നെ പുറത്തായി. അപ്പോൾ രാജസ്ഥാൻ സ്കോർ 17 റൺസ് മാത്രം.

എന്നാൽ, നാലാം ഓവറിലെ ആദ്യ പന്തിൽ ക്രീസിൽ ഒരുമിച്ച സഞ്ജു സാംസൺ – ജോസ് ബട്‍ലർ സഖ്യം മത്സരത്തിൽ രാജസ്ഥാന്റെ തലവര മാറ്റിക്കളഞ്ഞു. തകർത്തടിച്ചു മുന്നേറിയ ഇരുവരും രാജസ്ഥാനെ കരുത്തോടെ മുന്നോട്ടു നയിച്ചു. ഏഴാം ഓവറിൽ രാജസ്ഥാൻ 50 കടന്നു. വെറും 29 പന്തിൽനിന്ന് സഞ്ജു – ബട്‍ലർ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടും കടന്നു. അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ടു പൂർത്തിയാക്കാൻ വേണ്ടിവന്നത് 34 പന്തുകൾ. 16–ാം ഓവറിൽ രാജസ്ഥാനെ ഇരുവരും ചേർന്ന് 150 കടത്തി. ആകെ 82 പന്തുകൾ ക്രീസിൽനിന്ന സഞ്ജുവും ബട്‍ലറും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 150 റൺസ്!

സ്കോർ 167ൽ നിൽക്കെ സഞ്ജു സാംസണിനെ പുറത്താക്കി വിജയ് ശങ്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ് ശങ്കറിനെതിരെ സിക്സറിനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിക്കരികെ അബ്ദുൽ സമദിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. 33 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ യുവതാരം റിയാൻ പരാഗിനെ സാക്ഷിയാക്കി ജോസ് ബട്‍ലർ സെഞ്ചുറി പൂർത്തിയാക്കി. 56 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതമാണ് ബട്‍ലർ സെഞ്ച്വറി പൂർത്തിയാക്കിയത്.

സൺറൈസേഴ്സിനായി റാഷിദ് ഖാൻ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കർ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com