ബംഗളൂരു: ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേത്തിന്റെ ഭാര്യയും രണ്ടാമത്തെ മകൾ അനിഷയും കോവിഡ് ബാധിതരാണ്. കടുത്ത പനി ഭേദമാകാത്തതിനെ തുടർന്നാണ് പ്രകാശ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
65-കാരനായ അദ്ദേഹത്തിന് ഈ ആഴ്ച ആശുപത്രി വിടാനായേക്കുമെന്ന് ബാഡ്മിന്റൺ കോച്ചും പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ അറിയിച്ചു. ഏകദേശം പത്ത് ദിവസങ്ങൾക്ക് മുമ്പാണ് പ്രകാശ് പദുക്കോണിനും ഭാര്യയ്ക്കും മകൾ അനിഷയ്ക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മകളും വീട്ടിൽ ഐസൊലേഷനിലാണ്.
ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ അദ്ദേഹം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ്. 1991-ൽ വിരമിച്ച ശേഷം അദ്ദേഹം ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ചെയർമാനായിരുന്നു. 1993 മുതൽ 1996 വരെ ഇന്ത്യൻ ടീമിന്റെ പരിശീലകനും പ്രകാശ് പാദുക്കോൺ ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ