ന്യൂഡൽഹി: ഐപിഎൽ 14ാം സീസൺ പാതി വഴിയിൽ നിർത്തുമ്പോൾ ഏറ്റവും കൂടുതൽ നിരാശരാവുന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരാണ്. മുൻപെങ്ങുമില്ലാത്ത വിധം മികച്ച മുന്നേറ്റം പുറത്തെടുത്ത് രണ്ടും കൽപ്പിച്ചായിരുന്നു കോഹ് ലിയുടേയും സംഘത്തിന്റേയും വരവ്. ആദ്യ കിരീടം എന്ന പ്രതീക്ഷ വാനോളം ഉയർത്തി തുടങ്ങിയ സീസണിന് റെഡ് സിഗ്നൽ കാണിച്ച് കോവിഡ്...
സീസണിലെ ആദ്യ നാല് കളിയിലും ജയിച്ചാണ് ബാംഗ്ലൂർ തുടങ്ങിയത്. പൊന്നും വില കൊടുത്ത് വാങ്ങിയ മാക്സ് വെൽ വിമർശകരുടെ വായടപ്പിച്ച് പുറത്തെടുത്തത് മിന്നും ഫോം. മാക്സ് വെൽ കത്തി കയറുകയും ദേവ്ദത്തും കോഹ് ലിയും ഫോം കണ്ടെത്തുകയും ചെയ്തതോടെ ബാംഗ്ലൂരിന്റെ കളി ശരിക്കും ബോൾഡായി. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും തുണച്ചതോടെ പോസിറ്റീവ് ക്രിക്കറ്റിലേക്ക് ബാംഗ്ലൂരെത്തി.
ഏഴ് കളിയിൽ നിന്ന് അഞ്ച് ജയവും രണ്ട് തോൽവിയുമായി മൂന്നാം സ്ഥാനത്ത് ബാംഗ്ലൂർ നിൽക്കുമ്പോഴാണ് ടൂർണമെന്റിന് തിരശീല വീഴുന്നത്. ബാംഗ്ലൂർ കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിങ്സിനുള്ളിലാണ് സീസൺ ഉപേക്ഷിക്കുന്നതോടെ ചോദ്യങ്ങൾ ഉയരുന്നത്. ധോനിയുടെ ഐപിഎൽ ഭാവി എന്താവും എന്നതിനും ഇനി ഉത്തരം അറിയണം. സീസണിൽ ഇതുവരെ ചെന്നൈ കളിച്ച മത്സരങ്ങളിൽ ബാറ്റിങ് മികവ് ധോനിയിൽ നിന്ന് വന്നിട്ടില്ല. അടുത്ത സീസണിന് മുൻപായി മെഗാ താര ലേലം നടക്കും. ധോനി ചെന്നൈ കുപ്പായത്തിലുണ്ടാവുമോ ഇല്ലയോ എന്നത് ആരാധകർക്ക് ആശങ്കയാണ്.
ആദ്യമായി ഐപിഎല്ലിൽ നായകത്വത്തിലേക്ക് എത്തിയ റിഷഭ് പന്തിനും സഞ്ജുവിനും പാതി വഴിയിലെ മടക്കം നിരാശയാവും. നായകനായുള്ള അരങ്ങേറ്റ സീസണിൽ തന്നെ കിരീടത്തിൽ മുത്തമിടാൻ പാകത്തിലായിരുന്നു പന്തിന്റെ ഡൽഹിയുടെ കുതിപ്പ്. ടൂർണമെന്റ് റദ്ദാക്കുമ്പോൾ 8 കളിയിൽ നിന്ന് ആറ് ജയവും രണ്ട് തോൽവിയുമായി ഒന്നാമത് നിൽക്കുന്നത് പന്തിന്റെ ടീമാണ്. 7 കളിയിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമായി സഞ്ജുവിന്റെ ടീം അഞ്ചാമതും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ