ന്യൂഡൽഹി: ഐപിഎല്ലിലെ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോഴേക്കും ആർ അശ്വിൻ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് തിരികെ എത്തുമെന്ന് സൂചന. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവാൻ ആരംഭിച്ചതോടെയാണ് അശ്വിൻ ടീമിൽ നിന്ന് പിന്മാറിയത്.
പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നതായാണ് അശ്വിൻ ടീമിൽ നിന്ന് പിന്മാറിക്കൊണ്ട് പറഞ്ഞത്. കുടുംബാംഗങ്ങളിൽ പലർക്കും കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് അശ്വിൻ പിന്മാറിയത് എന്ന് അശ്വിന്റെ ഭാര്യ പിന്നാലെ വ്യക്തമാക്കി.
കൊൽക്കത്തയിലാണ് ഡൽഹിയുടെ അവസാന മത്സരങ്ങൾ. അഞ്ച് മത്സരങ്ങളാണ് ഇവിടെ ഡൽഹി കളിക്കുക. ബയോ ബബിളിലേക്ക് മടങ്ങി വരണം എങ്കിൽ അശ്വിൻ ഇനി ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുകയും കോവിഡ് ടെസ്റ്റിൽ നെഗറ്റീവായി വരികയും വേണം. ബയോ ബബിളിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഐപിഎല്ലിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി നിൽക്കുകയാണ്.
ഇനിയുള്ള എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. മുംബൈയിലും ചെന്നൈയിലുമായാണ് ടൂർണമെന്റിലെ ആദ്യ പാദ മത്സരങ്ങൾ നടന്നത്. അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ഇപ്പോൾ മത്സരം നടക്കുന്നത്. കൊൽക്കത്തയും ബംഗളൂരുമാണ് അടുത്ത വേദികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ