അഹമ്മദാബാദ്: ബയോ ബബിളിലേക്ക് കോവിഡ് എത്തിയത് വരുൺ ചക്രവർത്തിയിലൂടെയെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയെ മെയ് ഒന്നിനാണ് സ്കാനിങ്ങിന് വിധേയമാക്കാനായി ബബിളിൽ നിന്ന് പുറത്തു കൊണ്ടുപോയത്.
സ്കാനിങ്ങിന് വിധേയനായി തിരികെ എത്തിയ വരുൺ ടീം ഹോട്ടലിൽ ഭക്ഷണം കളിച്ചത് മലയാളി താരം സന്ദീപ് വാര്യർക്കൊപ്പം. ഏപ്രിൽ 29നായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം. കൊൽക്കത്ത ടീമിനൊപ്പമാണ് കൊൽക്കത്തയും സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയത്. ഇവിടെ വെച്ച് സന്ദീപ് വാര്യർ അമിത് മിശ്രയുമായി സംസാരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
പരിശീലന സെഷന് മുൻപ് വരുൺ ചക്രവർത്തി തനിക്ക് വയ്യെന്ന് അറിയിച്ചു. മെയ് മൂന്നിനാണ് വരുണിനും സന്ദീപിനും കോവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത ദിവസം അമിത് മിശ്രയ്ക്കും കോവിഡ് പോസിറ്റീവായി. ബയോ ബബിളിലെ കോവിഡ് വ്യാപനത്തെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ സാമുഹിക അകലം പാലിച്ചാലും വായുവിൽ കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലേക്ക് ചൂണ്ടിയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പ്രതികരിച്ചത്.
കോവിഡിന്റെ ആദ്യ തരംഗത്തിന്റെ സമയം പറഞ്ഞത് സാമുഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവയിലൂടെ കോവിഡ് ബാധിക്കുന്നത് തടയാം എന്നാണ്. എന്നാൽ രണ്ടാം തരംഗത്തിൽ കോവിഡ് വായുവിലൂടെ പടരുകയാണ്. എങ്ങനെയാണ് കളിക്കാർ കോവിഡ് ബാധിതരായത് എന്ന് തങ്ങൾക്ക് അറിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഒരു ടീം കോച്ചിനും മറ്റ് രണ്ട് കളിക്കാർക്കും കോവിഡ് ബാധിച്ചത് എയർപോർട്ട് ടെർമിനലിൽ വെച്ചാണെന്നാണ് മറ്റൊരു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച വരെ പുറത്ത് നിന്ന് ഭക്ഷണം എത്തിക്കാൻ അനുവദിച്ചതും ബബിളിനുള്ളിൽ കോവിഡ് എത്താൻ കാരണമായിട്ടുണ്ടാവാം എന്ന് വിലയിരുത്തപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ