ദുബായ്: ഐസിസി പ്ലേയർ ഓഫ് ദി മന്ത് നോമിനേഷനിൽ പാകിസ്ഥാൻ ബാറ്റ്സ്മാന്മാരായ ബാബർ അസം, ഫഖർ സമനും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മികവാണ് ഏപ്രിൽ മാസത്തെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കാനുള്ള നോമിനേഷനിലേക്ക് ഇവരുടെ പേര് എത്തിച്ചത്.
ഈ രണ്ട് പാകിസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് പുറമെ നേപ്പാൾ താരം കുശാൽ ഭർതലിന്റെ പേരും പട്ടികയിലുണ്ട്. നേപ്പാൾ ബാറ്റ്സ്മാനാണ് കുശാൽ. ഓസീസ് വനിതാ ക്രിക്കറ്റ് താരങ്ങളായ ഹീലി, മെഗൻ ഷുട്ട് , കിവീസിന്റെ ലീ കാസ്പറക് എന്നിവരും നോമിനേഷനുണ്ട്.
കഴിഞ്ഞ മാസമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചത്. കോഹ് ലിയുടെ ആധിപത്യം തകർത്തായിരുന്നു ഒന്നാം സ്ഥാനത്തേക്കുള്ള ബാബറിന്റെ വരവ്. സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 82 പന്തിൽ നിന്ന് 94 റൺസ് നേടിയതിന് പിന്നാലെ ബാബറിന് 13 പോയിന്റ് ഏകദിന റാങ്കിങ്ങിൽ ലഭിക്കുകയും കരിയർ ബെസ്റ്റ് റാങ്കായ 865ൽ എത്തുകയുമായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ ടി20യിൽ 59 പന്തിൽ നിന്ന് ബാബർ 122 റൺസും നേടി. ഫഖർ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ 2 സെഞ്ചുറി നേടി. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ഏകദിനത്തിൽ 193 റൺസ് നേടി ഫഖർ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ