മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഐപിഎൽ നടത്തിയതിന്റെ പേരിൽ ബിസിസിഐയിൽ നിന്ന് 1000 കോടി രൂപ ഈടാക്കണം എന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. ധാർഷ്ട്യം നിറഞ്ഞ മനോഭാവത്തിന് ബിസിസിഐ ഇന്ത്യൻ ജനതയോട് മാപ്പ് പറയണം എന്നും വേദാന്ത ഷാ എന്ന അഭിഭാഷിക ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിൽ പറയുന്നു.
ശ്മനാശനങ്ങൾ ഒരുക്കി നൽകാൻ ബിസിസിഐയോട് നിർദേശിക്കണം. ഐപിഎൽ ഉപേക്ഷിച്ചെങ്കിലും തന്റെ ഹർജിയിൽ നിന്ന് പിന്മാറാൻ വേദാന്ത തയ്യാറല്ല. 1000 കോടി രൂപയോ അതല്ലെങ്കിൽ എത്ര വരുമാനം ഐപിഎല്ലിൽ നിന്ന് ലഭിച്ചുവോ അത്രയും തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബിസിസിഐയിൽ നിന്ന് ലഭ്യമാക്കണം, വേദാന്ത പറയുന്നു.
എന്ത് പ്രതിബന്ധതയാണ് ഇന്ത്യൻ ജനതയോട് ബിസിസിഐക്കുള്ളതെന്നും ഇവർ ചോദിക്കുന്നു. ബിസിസിഐയോട് ഓക്സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. 48 മണിക്കൂറിന് ഇടയിൽ നാല് കളിക്കാർക്കും ഒരു സപ്പോർട്ട് സ്റ്റാഫിനും കോവിഡ് പോസിറ്റീവായതോടെയാണ് ടൂർണമെന്റ് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കളിക്കാരായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്കാണ് ആദ്യം ബയോ ബബിളിൽ കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ചെന്നൈയുടെ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്കും കോവിഡ് പോസിറ്റീവായി. ചൊവ്വാഴ്ച വൃധിമാൻ സാഹ, അമിത് മിശ്ര എന്നിവർക്കും പോസിറ്റീവായതോടെ ടൂർണമെന്റ് നിർത്തി വയ്ക്കാൻ ബിസിസിഐ ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ