സിഡ്നി: ഓസ്ട്രേലിയൻ മുൻ ലെഗ് സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം മോചിപ്പിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 14നാണ് മക്ഗല്ലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്.
ക്രെമോണിൽ വെച്ച് 46കാരനുമായി മക്ഗിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മക്ഗില്ലിനെ ക്രൂരമായി മർദിച്ച സംഘം പിടിച്ചുകൊണ്ടുപോയി ഒരു മണിക്കൂറിന് ശേഷം ബെൽമോർ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴാണ് 27,29,42,46 വയസ് പ്രായമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓസ്ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റും മൂന്ന് ഏകദിനവും കളിച്ച താരമാണ് മക്ഗിൽ. ടെസ്റ്റിൽ 208 വിക്കറ്റും ഏകദിനത്തിൽ ആറ് വിക്കറ്റും മക്ഗില്ലിന്റെ പേരിലുണ്ട്. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ