മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ഇവര്‍ക്കൊപ്പം സ്റ്റാന്‍ഡ് ബൈ ആയി നാല് താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ടീമിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
ഐപിഎല്ലിനിടെ പരിക്കേറ്റ കെഎല്‍ രാഹുല്‍, കോവിഡ് ബാധിതനായി ചികിത്സയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ ടീമിലുണ്ട്. ഫൈനല്‍ പോരാട്ടം നടക്കുന്ന സമയമാകുമ്പോഴേക്കും ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. ഇംഗ്ലണ്ടിലെ സതാംപ്ടനില്‍ ജൂണ്‍ 18 മുതലാണ് കലാശപ്പോര് അരങ്ങേറുന്നത്. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. മെയ് 30ഓടെ ഇന്ത്യന്‍ കളിക്കാര്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് മാറ്റം വന്നേക്കും.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുമ്‌റ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ