ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും വേണ്ടി യുകെയിലേക്ക് പറക്കുന്നതിന് മുൻപ് ഇന്ത്യൻ സംഘം എട്ട് ദിവസം നാട്ടിൽ ബയോ ബബിളിൽ കഴിയും. മെയ് 25 മുതളാണ് കളിക്കാർ ഇന്ത്യയിൽ ബയോ ബബിളിൽ ഇരിക്കേണ്ടത്.
ജൂൺ രണ്ടിന് ഇന്ത്യൻ സംഘം യുകെയിൽ എത്തും. ജൂൺ രണ്ട് മുതൽ 10 ദിവസം ഇവിടെ ബയോ ബബിളിൽ കഴിയണം. മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ പര്യടനം. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി.
ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടേതാണ് പരമ്പര. ഇന്ത്യയിൽ ബയോ ബബിളിലായിരിക്കുമ്പോൾ കളിക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും. യുകെയിൽ ക്വാറന്റൈനിൽ കഴിയുന്ന 10 ദിവസം കളിക്കാർക്ക് പരിശീലനം നടത്താൻ സാധിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഇടവേള കഴിഞ്ഞാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നത്.
കുടുംബാംഗങ്ങളെ കളിക്കാർക്കൊപ്പം യുകെയിലേക്ക് പോകാൻ അനുവദിക്കും. ഈ അടുത്ത ദിവസങ്ങളിൽ യുകെയിലേക്ക് പോവേണ്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് വാക്സിൻ സ്വീകരിക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ രഹാനെ വാക്സിൻ സ്വീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ