ലണ്ടൻ: ഈ വർഷം അവസാനം ഐപിഎൽ നടത്തണമോ വേണ്ടയോ എന്നത് പണം തീരുമാനിക്കുമെന്ന് ഇംഗ്ലണ്ട് മുൻ താരം മാർക്ക് ബുച്ചർ. ഇന്ത്യ ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കണം എന്ന ആഗ്രഹിച്ചാലും മറ്റ് രാജ്യങ്ങൾക്ക് ടി20 ലോകകപ്പിനായി ഒരുങ്ങേണ്ടതുണ്ടെന്ന് ബുച്ചർ പറഞ്ഞു.
ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒക്ടോബറിൽ ടി20 ലോകകപ്പിന് വേദിയൊരുക്കാൻ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. ജൂൺ, ജൂലൈ, ഓഗസ്റ്റിൽ അവിടെ ആയിരിക്കും. മറ്റ് ടീമുകൾക്ക് ലോകകപ്പിന് മുൻപായുള്ള ഒരുക്കങ്ങളുണ്ട്. കലണ്ടർ അനുസരിച്ചുള്ള മത്സരങ്ങൾ നടക്കണം, ബുച്ചർ പറഞ്ഞു.
എന്നാൽ പണമാണ് കാര്യങ്ങൾ തീരുമാനിക്കുക. പക്ഷേ മറ്റ് രാജ്യങ്ങൾക്ക് അവരുടേതായ ഷെഡ്യൂൾ ഉണ്ടെന്ന് ഓർക്കണം. കളിക്കാനായി മാത്രമല്ല സമയം കണ്ടെത്തേണ്ടത്. അവിടേക്ക് വരുമ്പോഴും അവിടുന്ന് പോകുമ്പോഴും ക്വാറന്റൈനിലിരിക്കണം, ബുച്ചർ ചൂണ്ടിക്കാണിച്ചു.
ബബിളിനുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഐപിഎൽ നിർത്തി വെച്ചത്. ഐപിഎൽ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ബിസിസിഐക്ക് 2500 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വരുമെന്ന് ഗാംഗുലി വ്യക്തമാക്കി. യുഎഇ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ വേദികൾ ഐപിഎൽ വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ