ന്യൂഡൽഹി: ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് ഭൂരിഭാഗം ക്രിക്കറ്റ് താരങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നതായി റിപ്പോർട്ട്. കളിക്കാരെ വാക്സിൻ എടുക്കുന്നതിനെ സംബന്ധിച്ച് ബോധവത്കരിക്കാൻ ഫ്രാഞ്ചൈസികൾ പ്രയാസപ്പെട്ടതായും ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം ഉണ്ടായേക്കാവുന്ന പനി, ശരീരവേദന ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ചൂണ്ടിയാണ് ക്രിക്കറ്റ് താരങ്ങൾ വാക്സിൻ സ്വീകരിക്കാൻ തുടക്കത്തിൽ വിസമ്മതിച്ചത്. വിദേശ കളിക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില ഇന്ത്യൻ താരങ്ങളാണ് വിമുഖത കാണിച്ചത്.
ബബിൾ സുരക്ഷിതമാണ് ഇതിനാൽ വാക്സിൻ സ്വീകരിക്കേണ്ട കാര്യമില്ലെന്നാണ് പല കളിക്കാരും നിലപാടെടുത്തത്. വാക്സിൻ എടുക്കാൻ ഫ്രാഞ്ചൈസികളും കളിക്കാരെ നിർബന്ധിച്ചില്ല. എന്നാൽ പൊടുന്നനെ ബബിളിനുള്ളിലെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു എന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
31 മത്സരങ്ങളാണ് ഇനി ഐപിഎല്ലിൽ ബാക്കിയുള്ളത്. സെപ്തംബറിൽ ടി20 ലോകകപ്പിന് മുൻപ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് ബിസിസിഐ നീക്കം. യുഎഇ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഐപിഎൽ വേദിയായി പരിഗണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ