സിഡ്നി: 2018ലെ കേപ്ടൗൺ ടെസ്റ്റിൽ ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച പന്ത് ചുരണ്ടൽ വിവാദത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഒട്ടും അത്ഭുതപ്പെടാതെ മുൻ ഓസിസ് നായകൻ മൈക്കൽ ക്ലർക്ക്. പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്ന് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ് നടത്തിയ തുറന്നുപറച്ചിലാണ് ഇക്കാര്യം വീണ്ടും ചർച്ചയാക്കിയത്. എന്നാൽ ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാണ് ക്ലർക്കിന്റെ ചോദ്യം.
"ഇതിൽ എന്താണ് അത്ഭുതപ്പെടാനുള്ളത്? മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെന്നതോ? ക്രിക്കറ്റ് കളിച്ചിട്ടുള്ളവർക്കോ ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുന്നവർക്കോ ബോൾ ഈ ഗെയിമിൽ എത്രമാത്രം സുപ്രധാനമാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് മൂന്ന് പേരിൽ കൂടുതൽ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു എന്നതിൽ ആരും അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല", ക്ലർക്ക് പറഞ്ഞു.
ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് പന്ത് ചുരണ്ടൽ അരങ്ങേറിയത്. കളി അനുകൂലമാക്കാൻ വേണ്ടി പന്തിൽ കൃത്രിമം നടത്തുകയായിരുന്നു ഓസീസ് താരങ്ങൾ. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബൻക്രോഫ്റ്റ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേർപ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 12 മാസമാണ് സ്മിത്തിനും വാർണർക്കും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ