ലണ്ടൻ: ആഷസ് പരമ്പര ഡിസംബർ എട്ട് മുതൽ. ഈ വർഷം അവസാനം ആഷസ് നിറഞ്ഞ ഗ്യാലറിക്ക് മുൻപിൽ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ വിദേശത്ത് നിന്ന് കളികാണാൻ ആരാധകർ എത്തുന്നത് സംബന്ധിച്ച് ഭരണകൂടത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഡിസംബർ എട്ടിനാണ് ആഷസ് നിലനിർത്താനുള്ള ഓസ്ട്രേലിയയുടെ പോര് ഇംഗ്ലണ്ടിന് എതിരെ ബ്രിസ്ബെയ്നിൽ ആരംഭിക്കുന്നത്. അഡ്ലെയ്ഡിൽ രാത്രി പകലായിട്ടായിരിക്കും രണ്ടാമത്തെ ടെസ്റ്റ്. പിന്നാലെ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ നടക്കും. സിഡ്നിയിലാണ് നാലാമത്തെ ടെസ്റ്റ്. അഞ്ചാം ടെസ്റ്റ് പെർത്തിലും.
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഓസീസിന് ഏറെ നിർണായകമാണ് ആഷസ് പരമ്പര. ആഷസിലും കാലിടറിയാൽ ടിം പെയ്നിനെ നായക സ്ഥാനത്ത് നിന്ന് മാറ്റും. അങ്ങനെ വന്നാൽ കമിൻസ് നായകനായേക്കും എന്നാണ് സൂചന. എന്നാൽ നായക സ്ഥാനത്തേക്ക് സ്മിത്ത് മടങ്ങി എത്തുന്നു എന്ന നിലയിലെ ചർച്ചകളും സജീവമാണ്.
നിറഞ്ഞ ഗ്യാലറിയിൽ ആഷസ് മത്സരങ്ങൾ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ട് ആരാധകരെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. പന്ത് ചുരണ്ടൽ വിവാദം വീണ്ടും തലപൊക്കി നിൽക്കവെയാണ് ആഷസ് പോരിന്റെ ആവേശത്തിലേക്ക് ഓസ്ട്രേലിയ കടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ