ബംഗളൂരു: ഇന്ത്യക്കായി കളിക്കുന്ന കാലത്ത് മലയാളി പേസർ എസ് ശ്രീശാന്ത് മൈതാനത്ത് വളരെ അഗ്രസീവായിരുന്നു. പലപ്പോഴും ഈ സ്വഭാവം പഴി കേൾക്കേണ്ടതായും വന്നിട്ടുണ്ട് താരത്തിന്. എന്നാൽ താരത്തിന്റെ ഈ സ്വഭാവത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ടായിരുന്നു. അത്തരമൊരു സംഭവം ഓർത്തെടുക്കുകയാണ് മുൻ ഇന്ത്യൻ താരവും കേരള രഞ്ജി ടീമിൽ ശ്രീശാന്തിന്റെ സഹ താരമായി ഇപ്പോൾ കളിക്കുന്ന മലയാളി കൂടിയായ റോബിൻ ഉത്തപ്പ.
ശ്രീശാന്തിന്റെ ഈ ദേഷ്യം നിയന്ത്രിക്കാൻ അന്ന് ക്യാപ്റ്റനായിരുന്ന എംഎസ് ധോനി ചെയ്ത ഒരു കാര്യത്തെക്കുറിച്ചാണ് ഉത്തപ്പ പറയുന്നത്. 2007-ൽ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടി20 മത്സരത്തിലെ സംഭവമാണ് ഉത്തപ്പ ഓർത്തെടുത്തത്. സ്റ്റാന്റ് അപ് കൊമേഡിയനായ സൗരഭ് പന്തിന്റെ യുട്യൂബ് ഷോ 'വേക്ക് അപ്പ് വിത്ത് സൗരഭി'ൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
2007 ടി20 ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയുമായി ടി20 മത്സരം കളിച്ചു. അന്നത്തെ ആ മത്സരത്തിലെ സംഭവമാണ് ഉത്തപ്പ ഷോയിൽ ഓർത്തത്.
'ശ്രീശാന്ത് ബോൾ ചെയ്യാൻ ഒരുങ്ങുകയാണ്. റൺ അപ് തുടങ്ങിയപ്പോഴേക്കും നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന ബാറ്റ്‌സ്മാൻ അത് ആൻഡ്രു സൈമണ്ട്‌സ് ആണോ മൈക്ക് ഹസ്സിയാണോ എന്ന് എനിക്ക് ഓർമയില്ല, അവരിൽ ആരോ ഒരാളാണ് ക്രീസിൽ നിന്ന് കയറി. ഇതോടെ ശ്രീശാന്ത് റൺ അപ് അവസാനിപ്പിച്ച് സ്റ്റമ്പ് ഇളക്കി അമ്പയറോട് ഔട്ടിനായി അപ്പീൽ ചെയ്തു. ഇതെല്ലാം കണ്ട് വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ധോനി ശ്രീശാന്തിന് അടുത്തേക്ക് ഓടിവന്നു. എന്നിട്ട് ശ്രീശാന്തിനോട് പറഞ്ഞു'- 'പോയി പന്തെറിയു ബ്രോ'. ശ്രീശാന്തിനെ മാറ്റി നിർത്തിയാണ് ധോനി ഇക്കാര്യം പറഞ്ഞതെന്നും ഉത്തപ്പ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ