ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. 19 കളിക്കാർക്കാണ് വാർഷിക കരാർ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 22 ആയിരുന്നു.
ഈ വർഷം ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്തംബർ വരെയാണ് കരാർ. എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് കരാർ. എ കാറ്റഗറിയിലെ കളിക്കാർക്ക് 50 ലക്ഷം രൂപയും ബി കാറ്റഗറിയിൽ 30 ലക്ഷം രൂപയും സിയിൽ 10 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം.
സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവർക്കാണ് എ ഗ്രേഡ് കരാർ. ഷഫാലി വർമയെ സിയിൽ നിന്ന് ബിയിലേക്ക് ഉയർത്തിയിട്ടുണ്ട്. പൂനം റാവത്തും രാജേശ്വരി ഗയ്കവാദും സിയിൽ നിന്ന് ബി കാറ്റഗറിയിൽ ഇടംപിടിച്ചു. വേദ കൃഷ്മൂർത്തി, ഏക്താ ബിഷ്ത്, അനൂജ പാട്ടിൽ, ഡി ഹേമലത എന്നിവരെയാണ് ഈ വർഷം ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത്.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിൽ ഇടംപിടിച്ചതാണ് ഷഫലിയെ ബി കാറ്റഗറിയിലേക്ക് എത്താൻ തുണച്ചത്. ഇംഗ്ലണ്ട് പര്യടനമാണ് ഇനി ഇന്ത്യൻ വനിതാ ടീമിന്റെ മുൻപിലുള്ളത്. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് മുംബൈയിൽ ബയോ ബബിളിലാണ് ടീം ഇപ്പോൾ.
ഗ്രേഡ് എ താരങ്ങൾ: സ്മൃതി മന്ദാന, ഹർമൻപ്രീത്, പൂനം യാദവ്
ഗ്രേഡ് ബി: മിതാലി രാജ്, ജുലൻ ഗോസ്വാമി, ദീപ്തി ശർമ, പൂനം റൗട്ട്, രാജേശ്വരി ഗെയ്കവാദ്, ഷഫാലി വർമ, രാധ യാദവ്, ശിഖ പാണ്ഡേ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗ്സ്.
ഗ്രേസ് സി താരങ്ങൾ: മൻസി ജോഷി, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കർ, ഹർലീൻ ഡിയോൽ, പ്രിയ പൂനിയ, റിച്ചാ ഘോഷ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ