2020ല്‍ നടന്നില്ല, 21ലും; ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ഫിഫ

2020ല്‍ നടന്നില്ല, 21ലും; ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ഫിഫ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൂറിച്ച്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് പോരാട്ടം ഇന്ത്യയില്‍ അരങ്ങേറുക. 

2020 നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരുന്ന നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്ക് മാറ്റി. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടത്താനായിരുന്നു പിന്നീട് തീരുമാനിച്ചത്. എന്നാല്‍ കോവിഡിന്റെ രണ്ടാം വ്യാപനം വന്നതോടെ വീണ്ടും മുടങ്ങി. പിന്നാലെയാണ് അടുത്ത വര്‍ഷം നടത്താനുള്ള തീരുമാനത്തിലേക്ക് ഫിഫ എത്തിയത്. പിന്നാലെയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 

ഇതിനൊപ്പം 2023ലെ വനിതാ ലോകകപ്പ് പോരാട്ടത്തിന്റേയും അണ്ടര്‍ 20 ലോകകപ്പിന്റേയും വേദികളും തീയതിയും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വേദിയാകുന്ന വനിത ലോകകപ്പ് 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് അരങ്ങേറുക. കോസ്റ്റാറിക്കയില്‍ 2022 ഓഗസ്റ്റ് 10-28 തീയതികളിലാണ് അണ്ടര്‍ 20 വനിത ലോകകപ്പ് നടക്കുക.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. 2017ല്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു. ഫിഫയുടെ ചരിത്രത്തില്‍ തന്നെ ഒരു അണ്ടര്‍ 17 ലോകകപ്പിന് എത്തിയ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ അന്ന് റെക്കോര്‍ഡിടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com