ന്യൂഡൽഹി: രാജ്യത്ത് അശങ്ക ഉയർത്തുന്ന ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലക മരിച്ചു. മൊണാലി ഗോർഹെ(44) ആണ് മരിച്ചത്. മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെയും വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മൊണാലി ഗോർഹെയുടെ മരണ വിവരം ദേശിയ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും പിസ്റ്റൽ കോച്ചുമായിരുന്നു മൊണാലി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യ നില വഷളാവുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു മൊണാലി.
15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവെയാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നത്. 2016ലെ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനേയും മൊണാലി പരിശീലിപ്പിച്ചിട്ടുണ്ട്. ഈ ലങ്കൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. 2006 മുതൽ മൊണാലി കോച്ചായി രംഗത്തുണ്ടായിരുന്നു.
നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അംഗമായിരുന്നു ഇവർ. ജർമനിയിൽ നിന്ന് ഐഎസ്എസ്എഫ് കോച്ചിങ് സർട്ടിഫിക്കറ്റും മൊണാലിക്ക് ലഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ