കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടത്താൻ തീരുമാനിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചു. ടൂർണമെന്റിൽ പങ്കെടുക്കേണ്ട ഇന്ത്യ, ശ്രീലങ്ക, പകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്ക് തിരക്കിട്ട ഷെഡ്യൂളുകൾ ഉള്ളതും കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതുമാണ് തീരുമാനത്തിന് പിന്നിൽ.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്. തീയതി പിന്നീട് അറിയിക്കും.
2020ല്‍ പാകിസ്ഥാന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍ രാജ്യത്തെ കേസുകള്‍ വര്‍ധിച്ചതോടെ ശ്രീലങ്ക പിന്മാറുകയായിരുന്നു. 2022ല്‍ മറ്റൊരു ഏഷ്യാകപ്പ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാനാണ് വേദിയാവുക. 2008ന് ശേഷം പാകിസ്ഥാന്‍ ഏഷ്യാകപ്പിന് വേദിയായിട്ടില്ല. 2010ല്‍ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടന്നത്. അടുത്ത മൂന്ന് തവണയും ടൂര്‍ണമെന്റിന് വേദിയായത് ബംഗ്ലാദേശാണ്.
ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പുയര്‍ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ