ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയുടെ മകളും പാകിസ്ഥാന്റെ പുത്തൻ സ്പീഡ് സ്റ്റാർ ഷഹീൻ അഫ്രീദിയും തമ്മിലുള്ള വിവാഹ വാർത്തകൾ കുറച്ചു നാളുകളായി പുറത്തുവന്നിരുന്നു. ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കുകയാണ് അഫ്രീദി.
ഷാഹിദ് അഫ്രീദിയുടെ മകൾ അഖ്സയും 21കാരനായ ഷഹീൻ അഫ്രീദിയും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങൾ ഉറപ്പിച്ചതായി അഫ്രീദി അറിയിച്ചു. ഷഹീൻ അഫ്രീദി മറ്റൊരു ട്രൈബിൽ നിന്നുള്ള വ്യക്തിയാണ്. എന്നാൽ വിവാഹവുമായി മുൻപോട്ട് പോകുവാൻ തങ്ങൾ തീരുമാനിക്കുകയാണെന്ന് അഫ്രീദി പറഞ്ഞു.
2018ൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച ഷഹീൻ അഫ്രീദിയുടെ കരിയർ തുടങ്ങുന്ന സമയമാണ് ഇത്. ഡോക്ടറാവാനുള്ള ഒരുക്കത്തിലാണ് അഖ്സ. ഈ സാഹചര്യത്തിന് രണ്ട് വർഷത്തിന് ശേഷമായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾ വിവാഹാലോചനയുമായി മുൻപോട്ട് വരുന്നതിന് മുൻപ് തന്റെ മകളും ഷഹീനും തമ്മിൽ ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ലെന്നും അഫ്രീദി പറയുന്നു.
പിഎസ്എല്ലിൽ ഷഹീൻ അഫ്രീദിക്കെതിരെയാണ് ഷാഹിദ് അഫ്രീദി കളിച്ചിട്ടുള്ളത്. എന്നാൽ ഇരുവർക്കും ഇടയിൽ നല്ല ബന്ധം നിലനിന്നിരുന്നു. മുൾട്ടാൻ സുൽത്താൻസിന് വേണ്ടിയാണ് അഫ്രീദി കളിച്ചത്. ഷഹീൻ ലാഹോർ ഖാലാൻഡേഴ്സിന് വേണ്ടിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ