കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നതായി സമ്മതിച്ച് സുശീൽ കുമാർ, പിടിയിലായത് പണം സംഘടിപ്പിക്കാൻ പോകവെ

ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ ഓളിംപിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു
സുശീൽ കുമാർ/ഫയല്‍ ചിത്രം
സുശീൽ കുമാർ/ഫയല്‍ ചിത്രം

ന്യൂഡൽഹി: ​ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ ഓളിംപിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. സംഘർഷമുണ്ടായ സമയം താൻ സംഭവ സ്ഥലത്തുണ്ടായതായി സുശീൽ കുമാർ സമ്മതിച്ചു. 

മുൻ ദേശിയ ജൂനിയർ ​ഗുസ്തി ചാമ്പ്യനായ സാ​ഗർ കൊല്ലപ്പെട്ട സംഭവത്തിലാണ് സുശീൽ കുമാറിനായി പൊലീസ് തെരച്ചിൽ നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു സുശീൽ. സുശീലിനെ കണ്ടെത്താനായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ ഡൽഹിയിലെ മുൻഡ്കയിൽ നിന്നാണ് സുശീലിനെ പൊലീസ് പിടികൂടിയത്. മെയ് നാല് മുതൽ ഒളിവിൽ പോവുകയായിരുന്നു സുശീൽ.

സാ​ഗർ റാണയുടെ സംസാരത്തിൽ പ്രകോപിതനായ സുശീൽ കുമാർ സാ​ഗർ റാണയേയും കൂട്ടാളികളേയും വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഘർഷം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നു. അതിന് ശേഷം വീട്ടിൽ പോയി ഉറങ്ങി എന്നാണ് സുശീൽ കുമാറിന്റെ മൊഴി. 

സ്കൂട്ടറിൽ ഒരാളെ കാണാനായി പോകുമ്പോഴാണ് സുശീലും കൂട്ടാളി അരുൺ കുമാറും പൊലീസ് പിടിയിലാവുന്നത്. കയ്യിലെ പണം തീർന്നതിനാൽ മറ്റൊരാളിൽ നിന്ന് വാങ്ങാൻ പോവുമ്പോഴാണ് പിടിയിലായത് എന്ന് സുശീൽ പറയുന്നു. പൊലീസ് തന്നെ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് മൊബൈൽ ഉപയോ​ഗിക്കാതായെന്നും സുശീൽ പറഞ്ഞു. 

ഛത്രസൽ സ്റ്റേഡിത്തിൽ വെച്ച് സംഘർഷമുണ്ടാകുന്നതിന്റെ വീഡിയോ വീഡിയോ പിടിക്കാൻ സുശീൽ കൂട്ടത്തിലുള്ള ഒരാളോട് നിർദേശിച്ചു. ഈ വീഡിയോ കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഫോറൻസിക് ടെസ്റ്റിൽ സുശീൽ കുമാർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com