വിശപ്പടക്കാൻ ഇഷ്ടികക്കളത്തിൽ ജോലിക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ജാർഖണ്ഡിന്റെ സംഗീത സോറനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിൽ കഠിനാധ്വാനത്തിന് ഇറങ്ങേണ്ടി വന്നത്.
സംഗീതയുമായി സംസാരിച്ചതായും ഇന്ത്യൻ കായിക താരങ്ങൾക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സംഗീതയ്ക്ക് വേണ്ട സമ്പത്തിക സഹായങ്ങൾ നൽകുമെന്നും കേന്ദ്ര കായിക മന്ത്രി ട്വിറ്ററിൽ കുറിച്ചു. ധൻബാദിലെ ബസമുദി ഗ്രാമത്തിൽ നിന്നാണ് സംഗീത വരുന്നത്. ഇഷ്ടിക കളത്തിലെ ജോലിക്കിടയിലും ഫുട്ബോൾ പരിശീലനം സംഗീത മുടക്കുന്നില്ല. ജോലി സ്ഥലത്തിന് അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ പരിശീലനം. പിന്നാലെ ഇഷ്ടിക കളത്തിലേക്ക്. താരം
2018-19ൽ ഭൂട്ടാനും തായ്ലാൻഡും വേദിയായ അണ്ടർ 17 ലോകകപ്പോടെയാണ് സംഗീതയുടെ വരവ്. പിന്നാലെ ഇന്ത്യയുടെ ദേശിയ സീനിയർ ടീമിലേക്കും പട്ടിണിക്കിടയിലും പന്ത് നെഞ്ചോട് ചേർത്ത് പൊരുതിയതിന്റെ ഫലമെന്നോണം വിളിയെത്തി. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സംഗീതയുടെ കുടുംബം. അച്ഛന് കാഴ്ച ശക്തി കുറവാണ്. സഹോദരനായിരുന്നു ഏക വരുമാനം മാർഗം. കോവിഡ് വന്നതോടെ ഇതും ഇല്ലാതായി. ഇതോടെ ഇഷ്ടിക കളത്തിലേക്ക് ജോലിക്ക് ഇറങ്ങുകയായിരുന്നു സംഗീത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ