ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിൽ പിരിഞ്ഞാൽ വിജയിയെ എങ്ങനെ നിർണയിക്കും കാലാവസ്ഥ വില്ലനായാൽ എന്താവും നടപടി എന്നെല്ലാമുള്ള ചോദ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് ഉയരുന്നുണ്ട്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പ്ലേയിങ് കണ്ടീഷൻ ഐസിസി ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് രൂപം നൽകിയ സമയം പറഞ്ഞിരുന്നത് ഫൈനലിന് റിസർവ് ഡേ ആയി ആറാം ദിനം ഉണ്ടാവും എന്നാണ്. എന്നാൽ അതിപ്പോൾ ഐസിസിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്ത് കഴിഞ്ഞു. ഫൈനൽ സമനിലയിലായാൽ ഇരു ടീമിനേയും വിജയിയായി പ്രഖ്യാപിക്കും എന്നുമാണ് അന്ന് പറഞ്ഞിരുന്നത്.
ആദ്യ അഞ്ച് ദിവസം എന്തെങ്കിലും കാരണത്തിൽ മത്സര സമയം നഷ്ടപ്പെട്ടാൽ റിസർവ് ഡേ എന്ന നയം ഐസിസി സ്വീകരിച്ചേക്കും എന്നാണ് സൂചന. ആദ്യ അഞ്ച് ദിവസം 30 മണിക്കൂർ കളി സാധ്യമാവണം. അത് സാധ്യമായില്ലെങ്കിലാണ് റിസർവ് ഡേ പരിഗണിക്കുക. ഇതോടെ കാലാവസ്ഥ വില്ലനാവില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്ലേയിങ് കണ്ടീഷൻ ഐസിസി ഉടൻ പുറത്തിറക്കും.
5 ദിവസത്തെ മത്സരത്തിൽ 450 ഓവറാണ് എറിയാനാവുക. ഇവിടെ കുറഞ്ഞ ഓവർ നിരക്ക് വരാനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കും. 2021-23ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമായി മുൻപോട്ട് പോവുകയാണ് ഐസിസി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്ന 5 ടെസ്റ്റുകളുടെ പരമ്പരയോടെയാവും ഇതിന് തുടക്കമാവുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ