ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡിന്റെ ടോക്യോ ഒളിംപിക്സ് വകഭേദം രൂപപ്പെട്ടേക്കാം, 100 വർഷം കഴിഞ്ഞാലും പഴി കേൾക്കേണ്ടി വരും: ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഈ വർഷം ടോക്യോ ഒളിംപിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന

ടോക്യോ: ഈ വർഷം ടോക്യോ ഒളിംപിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന. കൊറോണ വൈറസിന്റെ ഒളിംപിക്സ് വകഭേദം എന്ന നിലയിലാവും ഇതിന് പേര് വീഴാൻ പോവുന്നതെന്നും ജപ്പാനിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒളിംപിക്സ് മാറ്റിവെച്ചത്. ഈ വർഷം ഒളിംപിക്സ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയും വ്യക്തമാക്കി കഴിഞ്ഞു. നിലവിൽ കോവിഡ് വ്യാപനത്തിന്റെ നാലാം തരം​ഗമാണ് ജപ്പാനിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നിയന്ത്രണവിധേയമാക്കുന്നതിനായി രാജ്യാവ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുടെ മാറ്റം വന്ന പലതരം കോവിഡ് വൈറസുകൾ ടോക്യോയിൽ കൂടിച്ചേരുകയും അതിൽ നിന്ന് പുതിയ കൊറോണ വൈറസ് വകഭേദം ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. ആ സാധ്യത തള്ളിക്കളയാനാവില്ല. ടോക്യോ ഒളിംപിക്സ് വകഭേദം എന്നാവും അതിന് പേരിടുക. അതൊരു വലിയ ദുരന്തമാവും. 100 വർഷം വരെ അതിന്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരും, ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ ടോക്യോ ഒളിംപിക്സിലേക്ക് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ തീരുമാനം അടുത്ത മാസമുണ്ടാവും. എന്നാൽ 200ൽ അധികം രാജ്യങ്ങളിൽ നിന്ന് മത്സരാർഥികയും മറ്റ് സ്റ്റാഫുകളും എത്തുന്നു. വാക്സിനേഷൻ വലിയൊരു ശതമാനത്തിലേക്ക് എത്തിയിട്ടില്ല എന്നതും ആശങ്കയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com