കറാച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഈ വർഷം നടത്താൻ തീരുമാനിച്ചിരുന്ന ടി20 ലോകകപ്പ് അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ടൂർണമെന്റ് യുഎഇയിൽ നടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. അതിനിടെ ലോകകപ്പ് കിരീടം ആര് നേടുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനും ഇതിഹാസ ബൗളറുമായ വസീം അക്രം.
ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും പാകിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മുൻതൂക്കം ഇന്ത്യക്കാണെന്ന് മുൻ പാക് നായകൻ പ്രവചിക്കുന്നു. ടി20 ക്രിക്കറ്റിൽ ഭയരഹിതരായാണ് ഇന്ത്യ കളിക്കുന്നതെന്നും അക്രം വ്യക്തമാക്കി. ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.
ന്യൂസിലൻഡാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റിൻഡീസിനെ പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ട്. ഏത് ടീമും ഭയക്കുന്ന സംഘമാണ് അവരും. പാകിസ്ഥാൻ കിരീടം ഉയർത്തുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ചില മേഖലകളിൽ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം ചൂണ്ടിക്കാട്ടി.
'12 വർഷത്തെ ഇടവേളക്കു ശേഷം പാക്കിസ്ഥാൻ ടി20 ലോകകപ്പ് കിരീടം ഉയർത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാകിസ്ഥാൻ അവസാനം കിരീടം ഉയർത്തിയത്. എന്നാൽ ടീം കോമ്പിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പാകിസ്ഥാൻ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്നങ്ങൾ പരിഹരിച്ചാലേ പാകിസ്ഥാന് സാധ്യതകളുള്ളു'- അക്രം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ