ലാഹോർ: പാകിസ്ഥാൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താൻ ഒരു ആഗ്രഹവും ഇല്ലെന്ന് പാക് മുൻ ക്യാപ്റ്റൻ വസീം അക്രം.താൻ വിഡ്ഢിയല്ലെന്നും തോൽവികളുടെ പേരിൽ ആരാധകരും മറ്റും ടീമിനോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടെന്നും അക്രം പറഞ്ഞു.
പരിശീലകനാവുമ്പോൾ ഒരു വർഷത്തിൽ 200-250 ദിവസം ടീമിനായി നൽകണം. അത്രയും ജോലികൾ കുടുംബത്തെ വിട്ട് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. പിഎസ്എൽ വഴി ഭൂരിഭാഗം കളിക്കാരുമായി എനിക്ക് സമയം പങ്കിടാനാവുന്നുണ്ട്. അവരുടെ പക്കൽ എന്റെ നമ്പറുമുണ്ട്, അക്രം പറഞ്ഞു.
ഞാൻ വിഡ്ഢിയല്ല. കോച്ചിനോടും മുതിർന്ന കളിക്കാരോടും ആളുകൾ മര്യാദയില്ലാതെ പെരുമാറുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകർക്ക് പ്ലാൻ ചെയ്യാൻ മാത്രമാണ് സാധിക്കുക. ടീം തോറ്റാൽ അതിന്റെ ബാധ്യതയെല്ലാം പരിശീലകരുടെ മേൽ വരേണ്ടതില്ല. പരിശീലക സ്ഥാനത്തേക്ക് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാവില്ല. കളിയോടുള്ള അവരുടെ അഭിനിവേശമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
2010ലാണ് അക്രം പരിശീലകനായി പ്രവർത്തിക്കാൻ തുടങ്ങിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനാവുകയായിരുന്നു അക്രം. പിഎസ്എൽ ടീമിന്റെ ബൗളിങ് പരിശീലകനായും അക്തർ പ്രവർത്തിക്കുന്നു. നിലവിൽ കറാച്ചി കിങ്സിന്റെ ചെയർമാനും ബൗളിങ് കോച്ചുമാണ് അദ്ദേഹം. 2004ലാണ് അക്രം വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ