ന്യൂഡൽഹി: ഒരു ഫോർമാറ്റിൽ നായക സ്ഥാനം രോഹിത് ശർമയുടെ കൈകളിലേക്ക് വിരാട് കോഹ് ലി നൽകുന്ന സമയം വരുമെന്ന് ഇന്ത്യ മുൻ ചീഫ് സെലക്ടർ കിരൺ മോറെ. ന്യൂസിലാൻഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ശേഷം വൈറ്റ് ബോൾ ഫോർമാറ്റിൽ കോഹ് ലി ഒരു തീരുമാനത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രോഹിത് ശർമയ്ക്ക് ഉടനെ അവസരം ലഭിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിവുള്ള ക്യാപ്റ്റനാണ് കോഹ് ലി. എത്ര നാൾ ഏകദിനത്തിലും ടി20യിലും ക്യാപ്റ്റനായി തുടരണം എന്ന് കോഹ് ലി ചിന്തിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ അറിയാനാവും, കിരൺ മോറെ പറഞ്ഞു.
മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാവുന്നതിനൊപ്പം ബാറ്റിങ്ങിൽ മികവ് പുറത്തെടുക്കണം എന്നത് ഒരു ഘട്ടം കഴിയുമ്പോൾ വളരെ പ്രയാസമായി തോന്നും. അങ്ങനെ ജയങ്ങളിലേക്ക് നയിക്കുകയും ബാറ്റിങ്ങിൽ മികവ് കാണിക്കുകയും ചെയ്യുന്ന കോഹ് ലിയെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഇത്രയും മതി, രോഹിത് നയിക്കട്ടെ എന്ന് കോഹ് ലി പറയുന്ന സമയം വരും.
രോഹിത് ശർമ മികവ് കാണിക്കുന്നുണ്ടെങ്കിൽ അവസരം നൽകേണ്ടതുണ്ട്. എത്രമാത്രം വിശ്രമമാണ് കോഹ് ലിക്ക് വേണ്ടത് എന്നതാണ് ചോദ്യം. കോഹ് ലിയും മനുഷ്യനാണ് അവിടെ കോഹ് ലി എടുക്കുന്ന തീരുമാനമായിരിക്കും ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക എന്നും കിരൺ മോറെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ