പോർട്ടോ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് തോൽവി നേരിട്ടതിന് പിന്നാലെ വംശീയ ണധിക്ഷേപത്തിന് ഇരയായി മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിര താരം സ്റ്റെർലിങ്, ഡിഫന്റർ വോൾക്കർ എന്നിവർക്ക് സമൂഹമാധ്യമങ്ങളിലൂടെ വംശിയ വിദ്വേഷം നിറഞ്ഞ പ്രതികരണങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്.
ഇവരുടെ ഇൻസ്റ്റഗ്രാം പേജുകളിലേക്ക് കുരങ്ങിന്റെ ഇമോജികൾ അയച്ചും മറ്റുമാണ് അധിക്ഷേപം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫേവറിറ്റുകളായാണ് ചെൽസിക്കെതിരെ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ എത്തിയത്. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് ഗ്വാർഡിയോളയും സംഘവും മുട്ടുമടക്കി.
പ്രീമിയർ ലീഗ് ക്ലബുകളിൽ പല താരങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. ലിവർപൂളിന്റെ ട്രന്റ് അർനോൾഡ്, മാനെ, ചെൽസിയുടെ റീസ് ജെയിംസ് എന്നിവർക്ക് നേരെ അധിക്ഷേപങ്ങൾ ഉയർന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ റാഷ്ഫോർഡ് പറഞ്ഞത് ബുധനാഴ്ചത്തെ വില്ലാറയറിന് എതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം 70ൽ അധികം വംശിയ അധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത് എന്നാണ്.
ഫെബ്രുവരിയിൽ ഫെയ്സ്ബുക്കിനും ട്വിറ്ററിനും ഇംഗ്ലീഷ് ക്ലബുകൾ തുറന്ന കത്ത് എഴുതിയിരുന്നു. അധിക്ഷേപ പരാമർശങ്ങൾ ബ്ലോക്ക് ചെയ്യണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണം എന്നുമായിരുന്നു ആവശ്യം. അധിക്ഷേപ പരാമർശങ്ങൾ നീക്കം ചെയ്യാൻ ഇൻസ്റ്റഗ്രാം പുതിയ വഴികൾ പ്രഖ്യാപിച്ചപ്പോൾ ശക്തമായ നടപടിൾ തുടരുമെന്നാണ് ട്വിറ്റർ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ