ബാംഗ്ലൂരിനെ തോളിലേറ്റി വീണ്ടും മാക്‌സ്‌വെല്‍; നിര്‍ണായക പോരില്‍ പഞ്ചാബിന് ലക്ഷ്യം 165 റണ്‍സ് 

ബാംഗ്ലൂരിനെ തോളിലേറ്റി വീണ്ടും മാക്‌സ്‌വെല്‍; നിര്‍ണായക പോരില്‍ പഞ്ചാബിന് ലക്ഷ്യം 165 റണ്‍സ് 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്‌സിന് 165 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 

ബാംഗ്ലൂരിനായി ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ അര്‍ധ സെഞ്ച്വറി നേടി. 33 പന്തുകള്‍ നേരിട്ട് നാല് സിക്‌സുകളും മൂന്ന് ഫോറുകളും സഹിതം 57 റണ്‍സാണ് താരം കണ്ടെത്തിയത്. ദേവ്ദത്ത് പടിക്കല്‍ (40), വിരാട് കോഹ്‌ലി (25), എബി ഡിവില്ല്യേഴ്‌സ് (23) എന്നിവരാണ് ടീമിനായി തിളങ്ങിയത്. ഡാന്‍ ക്രിസ്റ്റിയന്‍ (പൂജ്യം), ഷഹബാസ് അഹമ്മദ് (എട്ട്), ജോര്‍ജ് ഗാര്‍ടന്‍ എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 

ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

പിന്നീട് മോയ്‌സസ് ഹെന്റിക്‌സ് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂരിനെ പിടിച്ചു നിര്‍ത്തി. തന്റെ അടുത്ത ഓവറില്‍ ഹെന്റിക്‌സ് ഒരു വിക്കറ്റ് കൂടി എടുത്തതോടെ വിക്കറ്റ് നഷ്ടമില്ലാതെ 68 എന്ന നിലയില്‍ നിന്ന് ആര്‍സിബി പെട്ടെന്ന് മൂന്നിന് 73 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസില്‍ ഒന്നിച്ച മാക്‌സ്‌വെല്‍, ഡിവില്ല്യേഴ്‌സ് സഖ്യം ടീമിനെ ട്രാക്കിലാക്കി. 

അവസാന ഓവറില്‍ അധികം റണ്‍സ് നേടാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അവസാന ഓവറില്‍ ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

പഞ്ചാബിനായി ഹെന്റിക്‌സ് നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയ്ക്കും മൂന്ന് വിക്കറ്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com