മുംബൈ: വിദേശ രാജ്യങ്ങളിൽ അനധികൃത സമ്പാദ്യമുള്ള പ്രമുഖരുടെ പട്ടികയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരും. പൻഡോറ പേപ്പേഴ്‌സാണ് സച്ചിന്റെ രഹസ്യ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടത്. വിദേശങ്ങളിൽ അനധികൃത സമ്പാദ്യമുള്ള പ്രമുഖരായ സെലിബ്രറ്റികൾ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുടെ പട്ടികയാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്.
ഇന്റർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേർണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റ് വ്‌ലാദ്മിർ പുടിനടക്കം പട്ടികയിലുണ്ട്. 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാൻ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും, കായിക താരങ്ങളും സ്ഥാപനങ്ങളും പട്ടികയിൽ ഉണ്ട്. 14 കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളാ പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.
300 ഇന്ത്യക്കാർ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 60ഓളം പേരുകൾ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. രേഖകൾ പുറത്ത് വന്ന ശേഷം സച്ചിൻ വിദേശത്തെ നിക്ഷേപം പിൻവലിക്കാൻ നോക്കിയെന്ന് റിപ്പോർട്ടിലുണ്ട്.
സച്ചിന് പുറമേ അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യൻ വ്യവസായി അനിൽ അംബാനി, ഇന്ത്യയിൽ നിന്നു കടന്ന രത്ന വ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോൺ പ്രമോട്ടർ കിരൺ മസുംദാർ ഷായുടെ ഭർത്താവ് എന്നിവരുടേയും പേരുകൾ പട്ടികയിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ