ബംഗ്ലാദേശിന് മികച്ച സ്‌കോര്‍; ശ്രീലങ്കയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം

ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക്‌ 172 റണ്‍സ് വിജയലക്ഷ്യം
ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് താരം
ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് താരം

ഷാര്‍ജ: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക്‌ 172 റണ്‍സ് വിജയലക്ഷ്യം.  മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മുഹമ്മദ് നയീം 62, മുഷ്ഫിഖുര്‍ റഹിം 57 എന്നിവരാണ് ബംഗ്ലദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

52 പന്തില്‍ നിന്നാണ് നയീം 62 റണ്‍സെടുത്തത്. ഇതില്‍ ആറു ഫോറുകളും ഉള്‍പ്പെടുന്നു. മുഷ്ഫിഖുര്‍ റഹിം 37 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലിട്ടണ്‍ ദാസ്  16, ഷാക്കിബ് അല്‍ ഹസന്‍ 10, അഫീഫ് ഹുസൈന്‍ 7 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ബാറ്റിങ് പ്രകടനം. ക്യാപ്റ്റന്‍ മഹ്മൂദുല്ല അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സോടെയും പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ചാമിക കരുണരത്‌നെയുടെ പ്രകടനം ശ്രദ്ധേയമായി. ബിനൂര ഫെര്‍ണാണ്ടോ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ലഹിരു കുമാര നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി.

നേരത്തേ, മത്സരത്തിനിടെ ശ്രീലങ്കന്‍ താരം ലഹിരു കുമാരയും ബംഗ്ലദേശ് താരം ലിട്ടണ്‍ ദാസും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ആറാം ഓവറില്‍ ലിട്ടണ്‍ ദാസിനെ പുറത്താക്കിയ ലഹിരു കുമാര പ്രകോപനപരമായതെന്തോ പറഞ്ഞതാണ് പ്രശ്‌നമായത്. ഇരുവരും തമ്മില്‍ കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും ഓടിയെത്തിയ മറ്റു ശ്രീലങ്കന്‍ താരങ്ങള്‍ ഇരുവരെയും പിടിച്ചുമാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com