സാവോ പോളോ; ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. നാല് അർജന്റീനൻ താരങ്ങൾ ബ്രസീലിന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതിയെ തുടർന്നാണ് കളി ഉപേക്ഷിച്ചത്. കളി ആരംഭിച്ച് ഏഴു മിനിറ്റിനു ശേഷമായിരുന്നു നാടകീയ രംഗങ്ങൾ. ഗ്രൗണ്ടിൽ ഇറങ്ങിയ ആരോഗ്യപ്രവർത്തകർ കളി നിർത്തിവയ്പ്പിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളായ മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല എന്നതാണ് അര്‍ജന്റീനിയന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഉള്ള കാരണമായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. യുകെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് 14 ദിവസത്തേക്ക് ബ്രസീലിൽ പ്രവേശനമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ