ലണ്ടൻ: ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ ആർടിപിസിആർ പരിശോധനാ ഫലവും പോസിറ്റീവ്. അദ്ദേഹത്തിനൊപ്പം പരിശോധന നടത്തിയ ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരുടെ ഫലവും പോസിറ്റീവ് തന്നെയാണ്. ഇതോടെ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്ക് പരിശീലക സംഘം പോകില്ല.
മൂവരും നിലവിൽ ഐസൊലേഷനിലാണ്. നേരത്തെ നടത്തിയ ലാറ്ററെൽ ഫ്ലോ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. തുടർന്ന് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. പിന്നീട് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അടുത്ത 10 ദിവസമെങ്കിലും സംഘം ക്വാറന്റൈനിൽ തുടരും. 59കാരനായ രവി ശാസ്ത്രിക്ക് ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇന്ത്യൻ ടീമിലെ ബാക്കി എല്ലാവരുടേയും ടെസ്റ്റ് ഫലം നെഗറ്റീവ് ആണ്. ടീമിലെ അംഗങ്ങളെല്ലാം സമ്പൂർണമായി വാക്സിനേറ്റഡ് ആണ്. അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റ് സെപ്റ്റംബർ 10 മുതലാണ് ആംരഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ