കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്ത ശേഷം പല നിയന്ത്രണങ്ങളും നടപ്പിലാക്കുന്ന താലിബാൻ ഇപ്പോൾ ഐപിഎൽ കാണുന്നതിനും വിലക്കേർപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പുതിയ താലിബാൻ ഭരണകൂടം.
അനിസ്ലാമികമായ കാര്യങ്ങൾ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം. പെൺകുട്ടികളുടെ നൃത്തവും ഗ്യാലറിയിൽ അവർ മുടി പ്രദർശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമാണ് നിരോധനത്തിന് പിന്നിലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മാനേജർ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.
അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഹൈദരാബാദ് സൺറൈസേഴ്‌സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും.
നേരത്തെ അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരേ താലിബാൻ രംഗത്തു വന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയൻ ടീം അവരുടെ കന്നി അഫ്ഗാൻ പര്യടനം റദ്ദാക്കുക വരെ ചെയ്തിരുന്നു. നവംബറിലായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ