ജിങ്കൻ ഉപയോ​ഗിച്ച 21ാം നമ്പർ ജേഴ്സി തിരിച്ചെത്തി; ബിജോയ് വര്‍ഗീസ് അണിയും; ആരാധകർക്കൊപ്പം ബ്ലാസ്റ്റേഴ്സ്

സന്ദേശ് ജിങ്കനോടുള്ള ആദരവിന്റെ ഭാ​ഗമായി അദ്ദേഹം ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് പോയതിന് പിന്നാലെ ജേഴ്സി പിൻവലിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ അണിഞ്ഞ 21ാം നമ്പർ തിരിച്ചെത്തിക്കണമെന്ന ആരാധകരുടെ ആവശ്യത്തിനൊപ്പം കട്ടയ്ക്ക് നിന്ന് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ 21ാം നമ്പർ ജേഴ്സി ഇനി സെന്റര്‍ ബാക്ക് ആയ യുവ താരം ബിജോയ് വര്‍ഗീസ് അണിയും. 

ബിജോയ് വർ​ഗീസുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാര്‍ ഒപ്പു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം 21ാം നമ്പര്‍ ജഴ്‌സി അണിയും എന്ന് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

സന്ദേശ് ജിങ്കനോടുള്ള ആദരവിന്റെ ഭാ​ഗമായി അദ്ദേഹം ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് പോയതിന് പിന്നാലെ ജേഴ്സി പിൻവലിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഐഎസ്എൽ സീസണില്‍  ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി.

പിന്നാലെ രോഷാകുലരായ ആരാധകര്‍ 21ാം നമ്പര്‍ ജഴ്‌സി തിരിച്ചുകൊണ്ടുവരണം എന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ ഈ ആവശ്യം അംഗീകരിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ബിജോയിയുമായി 2025 വരെയാണ് ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയത്. തിരുവനന്തപുരം സ്വദേശിയായ ബിജോയി കോവളം എഫ്‌സിയിലായിരുന്നു. 2018-ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായ താരം ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. 

2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം സീനിയര്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ബ്ലാസ്റ്റേഴ്‌സിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങളും താരം കളിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com