മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കൊല്‍ക്കത്ത പൊരുതാവുന്ന സ്‌കോറിലെത്തിയത്. നിതീഷ് റാണ 34 പന്തില്‍ നാല് സിക്‌സറുകളുടെയും മൂന്നു ഫോറിന്റെ അകടമ്പടിയോടെ 57 റണ്‍സെടുത്തു. അവസാന ഓവറിലാണ് റാണ പുറത്തായത്.
വാങ്കഡെ സ്‌റ്റേഡിയം ഒരിക്കല്‍ കൂടി ബൗളര്‍മാരെ തുണച്ചപ്പോള്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്മാര്‍ റണ്‍സിനായി വിഷമിച്ചു. കൃത്യമായ ഇടവേളകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ വിക്കറ്റും വീഴ്ത്തിയതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. റാണയെ കൂടാതെ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ (37 പന്തില്‍ 42), റിങ്കു സിങ് (16 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തനിരയില്‍ രണ്ടടക്കം കടന്നത്.
ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ കൊല്‍ക്കത്തയ്ക്കു നഷ്ടമായി. ഡല്‍ഹി ജഴ്‌സിയില്‍ അരങ്ങേറ്റംക്കുറിച്ച ചേതന്‍ സാക്കരിയ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും ഒത്തുചേര്‍ന്നെങ്കിലും സ്‌കോറിങ് വേഗത്തിലായില്ല. അഞ്ചാം ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സാക്കരിയയ്ക്കു ക്യാച്ച് നല്‍കി വെങ്കടേഷ് അയ്യര്‍ (12 പന്തില്‍ 6) പുറത്തായി. പിന്നീടു വന്ന ബാബ ഇന്ദ്രജിത്ത് (8 പന്തില്‍ 6), സുനില്‍ നരെയ്ന്‍ (പൂജ്യം) എന്നിവര്‍ വേഗം മടങ്ങി.
അഞ്ചാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് 48 റണ്‍സെടുത്തു. 14-ാം ഓവറില്‍ കുല്‍ദീപ് യാദവാണ് ശ്രേയസ്സിനെ പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ ആന്ദ്രേ റസ്സലിനെയും (പൂജ്യം) കുല്‍ദീപ് മടക്കി. അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ