അല്‍ റയാന്‍: ടുണീഷ്യക്കെതിരെ ഇഞ്ചുറി ടൈമില്‍ ഗ്രീസ്മാനില്‍ നിന്ന് വന്ന ഗോള്‍ അനുവദിക്കാതിരുന്നതിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍. രണ്ടാം പകുതിയിലെ അധിക സമയം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ഗ്രീസ്മാന്‍ ഫ്രാന്‍സിനായി വല കുലുക്കിയത്. എന്നാല്‍ വാര്‍ പരിശോധയില്‍ ഓഫ് സൈഡ് വില്ലനായതോടെ ഗോള്‍ പിന്‍വലിച്ചു.
58ാം മിനിറ്റില്‍ വഹ്ബി കാസ്രിയിലൂടെയാണ് ടുണീഷ്യ വല കുലുക്കിയത്. പിന്നാലെ എംബാപ്പെയും ഗ്രീസ്മാനുമെല്ലാം പകരക്കാരായി ഗ്രൗണ്ടിലേക്ക് എത്തി ആക്രമണം അഴിച്ചുവിട്ടിട്ടും ടുണീഷ്യ പ്രതിരോധം കടുപ്പിച്ച് നിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ ഫ്രാന്‍സിനെ സമനിലയിലേക്ക് എത്തിച്ചാണ് ബോക്‌സിനുള്ളില്‍ നിന്ന് ഗ്രീസ്മാന്‍ പന്ത് വലയിലെത്തിച്ചത്. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷം റഫറി വീഡിയോ റിവ്യു നടത്തുകയും ഫ്രാന്‍സിന് ഗോള്‍ നിഷേധിക്കുകയുമാണ് ചെയ്തത്.
നീതിയുക്തമായല്ല അവിടെ ഗോള്‍ നിരസിച്ചത് എന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസ്താവനയില്‍ പറയുന്നത്. സഹതാരത്തില്‍ നിന്ന് ക്രോസ് വരുന്ന സമയം ഗ്രീസ്മാന്‍ ഓഫ് സൈഡ് ആയിരുന്നു. എന്നാല്‍ ടുണീഷ്യ താരത്തിന്റെ ദേഹത്ത് തട്ടി ഡിഫ്‌ളക്ഷന്‍ വന്നതിന് പിന്നാലെ ഗ്രീസ്മാന്‍ ഓണ്‍സൈഡ് പൊസിഷനിലാവുകയും വല കുലുക്കുകയും ചെയ്തു.
മത്സരം അവസാനിച്ചതിന് ശേഷം 24 മണിക്കൂര്‍ ഫിഫയ്ക്ക് പരാതി നല്‍കാനായി തങ്ങളുടെ മുന്‍പിലുണ്ടെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 2014ന് ശേഷം ആദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ തോല്‍വി അറിയുന്നത്. 2014ല്‍ ജര്‍മനിയോട് 1-0ന് തോറ്റതായിരുന്നു അവസാനത്തേത്.
ടുണീഷ്യക്കെതിരെ തോല്‍വി നേരിട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനും ഓസ്‌ട്രേലിയക്കും ആറ് പോയിന്റ് വീതമാണ് ഉള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നു എന്നതാണ് ഫ്രാന്‍സിനെ ഒന്നാം സ്ഥാനം പിടിക്കാന്‍ തുണച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ