'ക്ലാസിക്ക് നദാൽ'- ചരിത്രമെഴുതി 21ാം ഗ്രാൻഡ് സ്ലാം കിരീടം; മെദ്‌വദെവിനെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തം
മെല്‍ബണ്‍: ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെന്ന അപൂര്‍വ നേട്ടം ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് സ്വന്തം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയാണ് റാഫയുടെ ചരിത്ര നേട്ടം. 20 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി നൊവാക് ജോക്കോവിച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു റാഫ. ഇരുവരേയും പിന്തള്ളിയാണ് സ്പാനിഷ് ഇതിഹാസത്തിന്റെ റെക്കോര്‍ഡ് നേട്ടം.
ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദെവിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തിയാണ് റാഫ ആധുനിക ടെന്നീസിന്റെ വരാന്തയില്‍ പുതിയ സിംഹാസനം വലിച്ചിട്ട് ഇരിപ്പുറപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ നേടി മെദ്‌വദെവ് ആധിപത്യം ഉറപ്പിച്ചെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകള്‍ തിരിച്ചുപിടിച്ച് അവിശ്വസനീയ മുന്നേറ്റത്തോടെയാണ് റാഫയുടെ കിരീടധാരണം. സ്‌കോര്‍: 2-6, 6-7 (5-7), 6-4, 6-4, 7-5.
കരിയറില്‍ എന്നും തിരിഞ്ഞു നിന്നിട്ടുള്ള വേദിയാണ് റാഫയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദി. 2009ല്‍ ഓരേയൊരു തവണയാണ് ഇവിടെ നദാല്‍ കിരീടം ഉയര്‍ത്തിയിട്ടുള്ളത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്ര നേട്ടത്തോടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണ് താരം സ്വന്തമാക്കിയത്.
13 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍, നാല് യുഎസ് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളോടെയാണ് 21 ഗ്രാന്‍ഡ് സ്ലാമുകളെന്ന അപൂര്‍വ നേട്ടത്തിലേക്ക് റാഫ ഓടിക്കയറിയത്. റോജർ ഫെഡറർ പങ്കെടുക്കാത്തതും ജോക്കോവിച് വിസ പ്രശ്നങ്ങളെ തുടർന്ന് മടങ്ങിയതും റാഫേൽ നദാലിന്റെ വഴി കൂടുതൽ എളുപ്പമാക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ