ജനീവ: ഓഫ് സൈഡ് തീരുമാനങ്ങളുടെ പേരില്‍ റഫറിമാര്‍ക്ക് പഴികേള്‍ക്കലില്‍ നിന്ന് രക്ഷപെടാന്‍ വഴി തെളിയുന്നു. ഓഫ്‌സൈഡില്‍ വാറിനേക്കാള്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ റഫറിമാരെ സഹായിക്കുന്ന സാങ്കേതിക വിദ്യ ഖത്തര്‍ ലോകകപ്പില്‍ അവതരിപ്പിക്കുമെന്ന് ഫിഫ.
സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി(എസ്എഒടി) ആണ് ഖത്തര്‍ ലോകകപ്പില്‍ പുതുതായി വരിക. പല കാമറകള്‍ ഉപയോഗിച്ച് കളിക്കാരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യും. ഇതിനൊപ്പം പന്തിലും സെന്‍സറുണ്ടാവും. ഇതിലൂടെ പെട്ടെന്ന് തന്നെ 3ഡി രൂപത്തില്‍ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ തെളിയും. ഇതിലൂടെ റഫറിയുടെ തീരുമാനം എന്തുകൊണ്ട് എന്ന് മനസിലാക്കാന്‍ ആരാധകര്‍ക്ക് സാധിക്കും.
കഴിഞ്ഞ രണ്ട് ലോകകപ്പിലും റഫറിമാരെ സഹായിക്കാന്‍ ഫിഫ പുതിയ സാങ്കേതിക വിദ്യ കൊണ്ടുവന്നിരുന്നു. 2014 ലോകകപ്പില്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി കൊണ്ടുവന്നപ്പോള്‍ 2018ല്‍ വീഡിയോ റിവ്യു വന്നു. ഖത്തര്‍ ലോകകപ്പില്‍ പുതിയതായി കൊണ്ടുവരുന്ന സാങ്കേതിക വിദ്യയിലൂടെ വാറിനേക്കാള്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും.
ഖത്തറില്‍ ഓരോ സ്‌റ്റേഡിയത്തിന്റേയും മേല്‍ക്കൂരയ്ക്കടിയില്‍ 12 കാമറകളുണ്ടാവും. 29 ഡാറ്റാ പോയിന്റുകളിലായി സെക്കന്റില്‍ 50 തവണ വീതം കളിക്കാരുടെ ശരീരം ട്രാക്ക് ചെയ്യും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴി 3ഡി ഓഫ്‌സൈഡ് ലൈന്‍ സ്‌ക്രീനില്‍ തെളിയും. ഇതിലൂടെ ഓഫ് സൈഡ് തീരുമാനങ്ങളിലെ പിഴവുകള്‍ കുറക്കാനാവുമെന്നാണ് ഫിഫ വിലയിരുത്തുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ