പന്തിന് പിന്നാലെ ജഡേജയും; എഡ്ജ്ബാസ്റ്റണില്‍ ശതകം തൊട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍; വിദേശ മണ്ണിൽ ആദ്യം

നേരത്തെ 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ബിര്‍മിങ്ഹാം: ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി തിളങ്ങി രവീന്ദ്ര ജഡേജയും. ഇംഗ്ലണ്ടിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തിലാണ് ഇന്ത്യക്ക് കരുത്തായി ജഡേജയും മാറിയത്. താരം 183 പന്തുകള്‍ നേരിട്ടാണ് ശതകം കുറിച്ചത്. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് താരം എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. വിദേശ മണ്ണിലെ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. 104 റൺസുമായി താരം ബാറ്റിങ് തുടരുന്നു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെന്ന നിലയില്‍. രണ്ടാം ദിനത്തില്‍ ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഷമിയെ സ്റ്റുവര്‍ട്ട് ബ്രോഡ് മടക്കി. താരം 16 റണ്‍സ് കണ്ടെത്തി. 

നേരത്തെ 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു. ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ഒന്നാം ദിനത്തില്‍ പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ 222 റണ്‍സ് കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 83 റണ്‍സായിരുന്നു ആദ്യ ദിനത്തില്‍ ജഡേജ എടുത്തത്. രണ്ടാം ദിനത്തില്‍ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ചായിരുന്നു ജഡേജ ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 13 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ ശതകം. 

നേരത്തെ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 89 പന്തിലാണ് സെഞ്ചുറി തികച്ചത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ 5ാമത്തെ സെഞ്ച്വറിയാണ് ഇത്. 

അവസാന രണ്ട് സെഷനുകളില്‍ റണ്‍റേറ്റ് അഞ്ചില്‍ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനില്‍ 164 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റണ്‍സോടെയാണ് പന്ത് പുറത്തായത്. 163 പന്തില്‍ നിന്ന് 83 റണ്‍സോടെ ക്രീസില്‍ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നല്‍കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മടക്കി. ഗില്‍ 17 റണ്‍സും പൂജാര 13 റണ്‍സും എടുത്ത് മടങ്ങി. ഹനുമ വിഹാരി 20 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റണ്‍സിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com