സൂറിച്ച്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ, യുക്രൈൻ ക്ലബ്ബുകളിലെ കളിക്കാർക്കും പരിശീലകർക്കും കരാർ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ. കരാർ താത്കാലികമായി റദ്ദാക്കി ഇവർക്ക് മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ അറിയിച്ചു. റഷ്യയിലെ ഫുട്‌ബോൾ സീസൺ അവസാനിക്കുന്ന ജൂൺ 30 വരെ കരാർ താത്കാലികമായി നിർത്തിവയ്ക്കാൻ വിദേശ കളിക്കാർക്കും പരിശീലകർക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
യുക്രൈനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്ലബുകളെ ഫിഫയും യുവേഫയും വിലക്കിയിരുന്നു. രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് റഷ്യൻ ദേശീയ ടീമിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേഷണം ചെയ്യുന്നതും നിർത്തി. റഷ്യയുമായുള്ള ബ്രോഡ്കാസ്റ്റ് ഡീൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. തീരുമാനം നിലവിൽ വന്നതോടെ, വ്യാഴാഴ്ച നടക്കുന്ന നാലു മത്സരങ്ങൾ അടക്കം റഷ്യയിൽ കാണാനാകില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ