മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 196 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ജയ്ന്റ്‌സ്. ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി മികച്ച ബാറ്റിങുമായി മുന്നില്‍ നിന്ന് നയിച്ചു. ദീപക് ഹൂഡയും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയതോടെയാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോറിലെത്തിയത്. രാഹുലും ഹൂഡയും അര്‍ധ സെഞ്ച്വറികള്‍ നേടി.
ബാറ്റിങിന് ഇറങ്ങിയ ലഖ്‌നൗ മികച്ച രീതിയില്‍ തുടങ്ങി. അഞ്ചാം ഓവറിലാണ് ക്വിന്റന്‍ ഡി കോക്ക് വീഴുന്നത്. താരം 13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സുമായാണ് ഡി കോക്ക് മടങ്ങിയത്.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹൂഡ- രാഹുല്‍ സഖ്യം ഡല്‍ഹി ബൗളര്‍മാരെ പരീക്ഷിച്ചു. രാഹുല്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 51 പന്തുകളില്‍ നിന്ന് 77 റണ്‍സ് കണ്ടെത്തി. ഹൂഡ 34 ഓവറില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് കണ്ടെത്തിയത്.
മാര്‍ക്കസ് സ്‌റ്റോയിനിസ് (16 പന്തില്‍ 17 റണ്‍സ്), ക്രുണാല്‍ പാണ്ഡ്യ (ഒന്‍പത്) എന്നിവര്‍ പുറത്താകാതെ നിന്നു.
ലഖ്‌നൗവിന് നഷ്ടമായ മൂന്ന് വിക്കറ്റുകളും ശാര്‍ദുല്‍ ഠാക്കൂര്‍ നേടി. നാലോവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ശാര്‍ദ്ദുല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ