അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളിയാരെന്ന് ഇന്ന് അറിയാം. അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരിനിറങ്ങുന്നു. ടോസ് നേടി രാജസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.
ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റതോടെയാണ് രാജസ്ഥാന് രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്നത്. എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്താണ് ബാംഗ്ലൂരിന്റെ വരവ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ ജയം നേടി.
കൃത്യസമയത്ത് ഉജ്ജ്വല ഫോമിലേക്കുയർന്നത് ബാംഗ്ലൂരിന് പ്രതീക്ഷ നൽകുന്നു. വമ്പൻ മത്സരങ്ങൾ ജയിക്കുക എന്ന ശീലത്തിലേക്ക് തിരിച്ചെത്തിയ ബാംഗ്ലൂർ ആദ്യ ഐപിഎൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ രജത് പടിദാർ നേടിയ സെഞ്ച്വറി റോയൽ ചലഞ്ചേഴ്സിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
ഓപ്പണർമാരായ വിരാട് കോഹ്‌ലി, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി എന്നിവരിൽ നിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുന്നു. ദിനേഷ് കാർത്തിക് തന്റെ റോൾ ഭാംഗിയായും സ്ഥിരതയോടെയും ചെയ്യുന്നു. ഗ്ലെൻ മാക്സ്വെലും ഫോമായാൽ ബാറ്റിങ്ങിൽ ബാംഗ്ലൂർ ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ലഖ്നൗവിനെതിരേ 19-ാം ഓവർ എറിഞ്ഞ ജോഷ് ഹേസൽവുഡാണ് കളി പൊടുന്നനെ തിരിച്ചത്. വാനിന്ദു ഹസരംഗ വിശ്വസ്ത ബൗളറായി തുടരുന്നു.
രാജസ്ഥാന്റെ ബാറ്റിങ് നിര ശക്തമാണ്. ജോസ് ബട്ലറെ തന്നെയാണ് അവർ കൂടുതൽ ആശ്രയിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബട്ലർ ഫോമിലേക്ക് മടങ്ങിയെത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകുന്നു.
ക്യാപ്റ്റൻ സഞ്ജു സാംസണിൽ നിന്ന് വലിയൊരു ഇന്നിങ്സ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ ബൗളിങ് നിര നിരാശപ്പെടുത്തിയിരുന്നു. ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയുമെല്ലാം ജീവൻമരണപ്പോരാട്ടത്തിൽ ഫോമിലേക്കുയരും എന്നാണ് രാജസ്ഥാന്റെ വിശ്വാസം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ