ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിമര്‍ശിച്ചത്. എന്നാല്‍ ബൗളര്‍മാരെ പഴിച്ച രോഹിത് ശര്‍മയ്ക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് എത്തുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്.
12 ഓവറില്‍ ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സ് 82 റണ്‍സ് ആണ് സ്‌കോര്‍ ചെയ്യുന്നത് എങ്കില്‍ പിന്നെ വരുന്ന ബാറ്റേഴ്‌സ് 8 ഓവറില്‍ 100 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പാകത്തില്‍ കളിക്കാന്‍ പറയുന്നത് ശരിയല്ല. ഈ ഗ്രൗണ്ടിലെ ശരാശരി സ്‌കോര്‍ 150-160 ആയിരിക്കാം. അതില്‍ കൂടുതല്‍ നിങ്ങള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ഒരു താരം സെറ്റ് ആയി കളിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ശരാശരി ടോട്ടല്‍ ഒരു വിഷയമേയല്ല, വാങ്കഡെയിലും ഫിറോസ് ഷാ കോട്‌ലയും ചെന്നൈയിലുമെല്ലാം നമ്മള്‍ പലവട്ടം അത് കണ്ടതാണ്, സെവാഗ് പറയുന്നു.
ബൗളര്‍മാരുടെ പിഴവാണ് തോല്‍വിക്ക് കാരണം എന്നു പറഞ്ഞാല്‍ യോജിക്കില്ല
150-160 സ്‌കോര്‍ വെച്ച് ഇംഗ്ലണ്ടിതിരെ ഇവിടെ ജയിക്കാന്‍ കഴിയില്ലായിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പ്രത്യേക രീതിയിലാണ് ന്യൂസിലന്‍ഡ് കളിച്ചത്. എന്നാല്‍ സെമിയില്‍ അവര്‍ പാകിസ്ഥാന് എതിരെ അങ്ങനെ കളിച്ചില്ല. അതോടെ അവര്‍ പുറത്തായി. വേണ്ടതിലും കൂടുതല്‍ സ്‌കോര്‍ ചെയ്‌തെന്നും ബൗളര്‍മാരുടെ പിഴവാണ് തോല്‍വിക്ക് കാരണം എന്നും പറഞ്ഞാല്‍ ഞാന്‍ അതിനോട് യോജിക്കില്ല. നമ്മള്‍ പ്രതീക്ഷിച്ചത് പോലൊരു തുടക്കം ബാറ്റേഴ്‌സ് നല്‍കിയില്ല, സെവാഗ് ചൂണ്ടിക്കാണിക്കുന്നു.
ട്വന്റി20 ലോകകപ്പ് സെമിയില്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ 9 ഓവറില്‍ കണ്ടെത്താനായത് 56 റണ്‍സ് മാത്രമാണ്. 12ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എത്തിയത് 75ലേക്ക് മാത്രം.
40 പന്തില്‍ നിന്നാണ് കോഹ്‌ലി അര്‍ധ ശതകം കണ്ടെത്തി മടങ്ങിയത്. 33 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സ് ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടാനെ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബട്ട്‌ലറും അലെക്‌സ് ഹെയ്ല്‍സും ഒരുപോലെ ആക്രമിച്ച് കളിച്ചു. ഇതോടെ 24 പന്തുകള്‍ ശേഷിക്കെ 10 വിക്കറ്റ് ജയം പിടിച്ച് ഇംഗ്ലണ്ട് ഫൈനല്‍ പ്രവേശനം ആഘോഷമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ