ദോഹ: ഇറാനെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം പകുതിയിൽ മൂന്ന് ഗോൾ വലയിലാക്കി മുന്നിൽ. തുടക്കം മുതൽ ആക്രമണങ്ങളുമായി കളം നിറഞ്ഞ ഇംഗ്ലണ്ടിന് ആദ്യ ഗോൾ നേടാൻ 35ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
35ാം മിനിറ്റില്‍ കൗമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്. പിന്നാലെ ബുകായോ സക 43ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം തുടങ്ങയതിന് പിന്നാലെ റഹീം സ്റ്റെര്‍ലിങിലൂടെ മൂന്നാം ഗോളും ഇംഗ്ലണ്ട് തുടരെ വലയിലെത്തിച്ചു.
മത്സരം ആരംഭിച്ച് അധികം കഴിയും മുൻപ് ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡയെ തുടക്കത്തില്‍ തന്നെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. മത്സരത്തിന്റെ ഒൻപതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ ഇറാന്‍ ഗോള്‍ കീപ്പറും പ്രതിരോധ നിരക്കാരനും തമ്മില്‍ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.
ഒൻപതാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങില്‍ നിന്ന് ഹാരി കെയ്ന്‍ മികച്ച ക്രോസ് നല്‍കി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാന് ടീമംഗങ്ങള്‍ കൂട്ടിയിടിച്ചത്. ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.
തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കൻഡുകള്‍ക്കകം ഗോള്‍കീപ്പര്‍ ബെയ്‌റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. ഇതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊസെയ്ന്‍ ഹോസ്സെയ്‌നി കളത്തിലിറങ്ങി. ഈ ഞെട്ടൽ മാറും മുൻപായിരുന്നു ഇംഗ്ലണ്ടിന്റെ തുടരെയുള്ള ആക്രമണങ്ങളും മൂന്ന് ഗോളുകളുടെ പിറവിയും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ